നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫ് പിടിയില്‍
പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്
കൊച്ചി :നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. അന്‍വര്‍ അലി എന്ന പേരിലാണ് ഇയാള്‍ ഷംന കാസിമിനെ പരിചയപ്പെട്ടത്. അന്‍വര്‍ അലിക്ക് വേണ്ടി കല്യാണം ആലോചിക്കാനാണ് തങ്ങള്‍ എത്തിയതെന്നും ഷംനയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നുമാണ് നേരത്തെ പിടിയിലായ പ്രതികള്‍ നല്‍കിയ മൊഴി. നടിയെ ഭീഷണിപ്പെടുത്തിയതുമായോ മറ്റ് പരാതികളുമായോ യാതൊരു ബന്ധവുമില്ലെന്നും ഇവര്‍ അവകാശപ്പെട്ടു.
പണം തട്ടാന്‍ ശ്രമിച്ച തട്ടിപ്പ് സംഘം ഉപയോഗിച്ച കാര്‍ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പ്രതികള്‍ താമസിച്ച പാലക്കാട്ടെ ലോഡ്‍ജുകളില്‍ പൊലീസ് പരിശോധന നടത്തി. വടക്കുംചേരിയിലും വാളയാറിലും പ്രതികള്‍ മുറിയെടുത്തുവെന്ന് പൊലീസ് പറയുന്നു. മാര്‍ച്ച് ആദ്യവാരത്തിലാണ് ഇവര്‍ ഈ ഹോട്ടലുകളില്‍ താമസിച്ചത്. വടക്കാഞ്ചേരിയിലെ ഹോട്ടലില്‍ നാല് ദിവസമാണ് തട്ടിപ്പുസംഘം താമസിച്ചത്.മുഖ്യപ്രതി ഷെരീഫിനെതിരെ ആറ് പരാതികളാണ് പൊലീസിന് ലഭിച്ചത്. ലൈംഗിക ചൂഷണം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഈ പരാതികളിലുള്ളത്. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയെന്നും ആരോപണമുണ്ട്.
മോഡലുകളെ പാലക്കാട് എത്തിച്ച മീരയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് തട്ടിപ്പ് സംഘവുമായുള്ള ബന്ധമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. കാസർഗോഡുള്ള ടിക് ടോക് താരത്തിന് ഷംന കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. എന്നാൽ ഇയാളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഷംന ആവശ്യപ്പെട്ടപ്പോഴൊക്കെ ടിക് ടോക് താരത്തിന്റെ നിരവധി ഫോട്ടോകൾ തട്ടിപ്പ് സംഘം നൽകിയിരുന്നു. ഷംന കൊച്ചിയില്‍ തിരികെയെത്തിയ ശേഷം പൊലീസ് വിശദമായ മൊഴിയെടുക്കും.