സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ചു ,മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ കൈകാര്യം ചെയ്യും

ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‍കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. വകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു

0

തിരുവനന്തപുരം | മന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച സജി ചെറിയാന്‍റെ വകുപ്പുകൾ വിഭജിച്ച് മന്ത്രിമാർക്ക് കൈമാറി. മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കാണ് വകുപ്പുകള്‍ നല്‍കിയത്. ഫിഷറീസ് വകുപ്പ് അബ്ദുറഹ്മാനും യുവജനകാര്യം മുഹമ്മദ് റിയാസിനും സിനിമ, സാംസ്‍കാരിക വകുപ്പുകള്‍ വി എന്‍ വാസവനുമാണ് നല്‍കിയത്. വകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണ്ണർ അംഗീകരിച്ചു.സജി ചെറിയാന് പകരം മന്ത്രി ഉടനെയുണ്ടാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി

വിവാദപ്രസംഗത്തിൽ സജി ചെറിയാന്റെ  രാജി പാർട്ടി നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും പ്രസംഗത്തിൽ തനിക്ക് തെറ്റു പറ്റിയെന്ന് സജി ചെറിയാൻ പാര്‍ട്ടിയോട് സമ്മതിച്ചിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സജി ചെറിയാന് പകരം മന്ത്രി ഉടനെയുണ്ടാവില്ലെന്ന് വ്യക്തമാക്കിയ കോടിയേരി അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ മറ്റു മന്ത്രിമാ‍ര്‍ക്ക് കൈമാറുമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും അറിയിച്ചു. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തില്‍ ചില വീഴ്ചകള്‍ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാന്‍ പെട്ടെന്ന് തന്നെ രാജിവെക്കാന്‍ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്‌നങ്ങളെല്ലാം ഇപ്പോള്‍ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

”തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ സെക്രട്ടേറിയറ്റിൽ പറഞ്ഞു, രാജി തീരുമാനം നേരത്തെ എടുത്തിരുന്നു, മാധ്യമങ്ങൾ അറിഞ്ഞില്ലെന്ന് മാത്രം. സമീപദിവസങ്ങളിലുണ്ടായ രാഷ്ട്രീയ സംഭവങ്ങൾ സെക്രട്ടേറിയറ്റ് പരിശോധിച്ചു. സജി ചെറിയാന്റെ രാജി സന്ദർഭോചിതമായ കാര്യമാണ്. ഭരണഘടന മൂല്യങ്ങൾ ഉയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാര്‍ട്ടി പോരാട്ടം നടത്തുന്നത്. ജനാധിപത്യത്തിന്റെ അടിസ്ഥാനം ഭരണഘടനയാണ്. പ്രസംഗത്തിൽ വീഴ്ച സംഭവിച്ചെന്ന് മനസിലാക്കിയാണ് സജി ചെറിയാന്റെ രാജി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് ഈ നടപടിയിൽ തെളിയുന്നത്. സജി ചെറിയാൻ രാജിവച്ചതോട പ്രശ്നങ്ങൾ അപ്രസക്തമായി. ഇക്കാര്യത്തിൽ പാര്‍ട്ടി ജനങ്ങൾക്ക് വിശദീകരണം നൽകും ഇതിനായി ഏരിയ അടിസ്ഥാനത്തിൽ അടുത്ത ആഴ്ച മുതൽ വിശദീകരണ യോഗങ്ങൾ ഉണ്ടാവും. സജി ചെറിയാന് പകരം മറ്റൊരാളെ മന്ത്രിസഭയിലേക്ക് കൊണ്ടു വരാൻ ഉദ്ധേശിക്കുന്നില്ല. വകുപ്പുകൾ മുഖ്യമന്ത്രി മറ്റുള്ളവര്‍ക്ക് വിഭജിച്ച് നൽകും. ഇക്കാര്യം അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.”- കോടിയേരി പറഞ്ഞു.

”സജി ചെറിയാൻ പറയുന്നത് എല്ലാം ശരിയാണെങ്കിൽ രാജി വയ്ക്കേണ്ട എന്നല്ലേ പാര്‍ട്ടി പറയു. തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ തന്നെ സമ്മതിച്ചല്ലോ, ഇക്കാര്യത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ട്. ആ നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജി. പ്രസംഗം ദുർവ്യാഖ്യാനം ചെയ്തെന്നത് രാജി വച്ചുകൊണ്ട് ഇറക്കിയ വാർത്താ കുറിപ്പിൽ ഇല്ല. ചില വരികൾ ദുർവ്യാഖ്യാനം ചെയ്തിട്ടുണ്ടെന്നാകും ഉദ്ദേശിച്ചത്. തെറ്റ് പറ്റിയെന്ന് സജി ചെറിയാൻ പാർട്ടിയോട് സമ്മതിച്ചു. സജി ചെറിയാന്റെ പ്രസംഗം വിവാദമായതിൽ അസ്വാഭാവികത ഉണ്ടെന്ന് തോന്നുന്നില്ല. എകെജി സെന്റർ ആക്രമണത്തിൽ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുന്നുണ്ട്. പ്രതി ഉടനെ പിടിയിലാവും.”- സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു

You might also like

-