യുദ്ധം ഭീതി ഒഴിയുന്നു ? യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ

യുക്രെയ്ൻ അതിർത്തിയിലുള്ള റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റവും തുടരുന്നുണ്ട്. ഇതിനിടെ, യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ഫോണിൽ സംസാരിച്ചു.

0

മോസ്കൊ | യുക്രെയ്‌നുമായുള്ള സംഘർഷം പരിഹരിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. റഷ്യയുടെ ആവശ്യങ്ങൾ പാശ്ചാത്യ രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും പുടിൻ വ്യക്തമാക്കി. യുക്രൈൻ അതിർത്തിയിൽ നിന്ന് റഷ്യൻ സേനയും ഭാഗികമായി പിന്മാറി. യുക്രെയ്ൻ-റഷ്യ സംഘർഷത്തിൽ ജർമനിയുടെ സമവായനീക്കങ്ങൾ പുരോഗമിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനുമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തി. യുദ്ധമില്ലാതെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന റഷ്യൻ നിലപാടിനെ ഷോൾസ് പിന്തുണച്ചു. നയതന്ത്ര സാധ്യതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ അടക്കമുള്ള കിഴക്കൻ യൂറോപിലെ രാജ്യങ്ങളെ നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് അമേരിക്ക ഉടൻ പിൻവാങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് അറിയിച്ചു.

യുക്രെയ്ൻ അതിർത്തിയിലുള്ള റഷ്യൻ സൈന്യത്തിന്റെ പിന്മാറ്റവും തുടരുന്നുണ്ട്. ഇതിനിടെ, യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ഫോണിൽ സംസാരിച്ചു. യുക്രെയിനിലെ പ്രതിസന്ധിക്ക് നയതന്ത്രപരമായ ഇടപെടലിൽ പിന്തുണ ഉറപ്പിക്കുകയും ചെയ്തു. റഷ്യയുടെ സൈനികപിന്മാറ്റത്തിൽ അമേരിക്ക ഇപ്പോഴും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.യുദ്ധസാഹചര്യം അമേരിക്ക പൂർണമായും തള്ളിക്കളയുന്നില്ല. റഷ്യ യുക്രെയ്നിലെ അമേരിക്കക്കാരെ ലക്ഷ്യം വെച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതിനിടെ, യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ സൈറ്റുകളും സ്റ്റേറ്റ് ബാങ്കുകളും സൈബർ ആക്രമണത്തിനിരയായിട്ടുണ്ട്.

ലോകമാകെ യുദ്ധ ഭീതിയിലായ പശ്ചാത്തലത്തില്‍ മഞ്ഞുരുക്കാന്‍ നയതന്ത്രനീക്കവുമായി ജര്‍മനിയും. യുദ്ധമൊഴിവാക്കുന്നതിനായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി നാല് മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച നടന്നു. യുക്രൈനെ ആക്രമിച്ചാല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തുമെന്ന് ജര്‍മനി റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്നും ഒരു വിഭാഗം സൈനികരെ പിന്‍വലിച്ചത് ശുഭസൂചനയാണെന്ന് ജര്‍മനി വിലയിരുത്തി. എത്ര ബുദ്ധിമുട്ടേറിയ നയതന്ത്ര പ്രശ്‌നമാണെങ്കിലും ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്ന ശുഭാപ്തി വിശ്വാസമാണ് ഒലാഫ് ഷോള്‍സ് പുടിനുമായി പങ്കുവെച്ചത്.

അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു. യുദ്ധത്തിനുള്ള സാധ്യത ഈ നിമിഷത്തിലും തള്ളിക്കളയാനാകില്ലെന്നാണ് ബൈഡന്‍ പ്രതികരിച്ചത്. റഷ്യ സൈന്യത്തെ പിന്‍വലിച്ചു എന്ന വാദത്തിന് തനിക്ക് ഇപ്പോഴും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് ബൈഡന്‍ വ്യക്തമാക്കിയിരിക്കുന്നത്. യുദ്ധമുണ്ടായാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ദുരിതം അനുഭവിക്കുമെന്ന് ബൈഡന്‍ വീണ്ടും ഓര്‍മിപ്പിക്കുകയും ചെയ്തു. റഷ്യയുടെ ഏത് വിധത്തിലുള്ള നീക്കത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക തയാറെടുത്തതായും ബൈഡന്‍ വ്യക്തമാക്കി.

You might also like

-