ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍

ഭൂ പതിവ് ചട്ടങ്ങളിൽ ഈ നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്.

0

തിരുവനന്തപുരം|1964 ലെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഭേദഗതി ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുക. നിയമഭേദഗതി പ്രതിപക്ഷത്തെ മുഖവിലയ്ക്ക് എടുത്ത് സഭ ഒറ്റക്കെട്ടായി നടപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.സാധാരണക്കാര്‍ക്ക് ഭൂമി കിട്ടാന്‍ ചട്ടം തടസമാണെങ്കില്‍ ഭേദഗതി വരുത്താന്‍ തയ്യാറാണ്. എന്നാല്‍ ഭൂപരിഷ്‌കരണം അട്ടിമറിക്കുന്ന വിധം ഏക്കറു കണക്കിന് ഭൂമി കൈവശം വെക്കുന്നവരില്‍ നിന്ന് തിരിച്ചുപിടിക്കാനും മടിയില്ല. ഇടുക്കിയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്ക് ആകെ ആശ്വാസകരമാകുന്ന രീതിയിലാകും ഭൂപതിവ് നിയമം ഭേദഗതി ചെയ്യുകയെന്ന് മന്ത്രി വ്യക്തമാക്കി.മുൻകാലത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവൽക്കരിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്റെ മുന്നിലുണ്ട്. അതിനാൽ ഈ വിഷയത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് റവന്യൂ മന്ത്രി അറിയിച്ചു.

മറ്റുവകുപ്പുകളുടെ കൈയില്‍ ഇരിക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് തിരിച്ചെടുത്ത് പട്ടയം നല്‍കാന്‍ ആകുമോ എന്ന് പരിശോധിക്കുകയാണ്. 1977 മുന്നേ കുടിയേറി പാര്‍ത്തവര്‍ക്കായി പട്ടയം ലഭ്യമാക്കുന്നതിന് വനംവകുപ്പുമായി യോജിച്ച് തീരുമാനമെടുക്കും. സാമൂഹ്യ സാഹചര്യങ്ങളുടെ ഭാഗമായാണ് പതിച്ചു നല്‍കുന്ന ഭൂമിയില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇത് സര്‍ക്കാര്‍ മനസിലാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭൂ പതിവ് ചട്ടങ്ങളിൽ ഈ നിയമസഭ സമ്മേളനത്തിൽ ഭേദഗതി കൊണ്ട് വരുമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു. ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് സംസ്ഥാന സർക്കാർ ഇക്കാര്യം അറിയിച്ചത്. യഥാർത്ഥ വസ്തുതകൾ കണക്കിലെടുത്ത് ചട്ടങ്ങളിൽ ഭേദഗതി കൊണ്ട് വരുമെന്ന് വ്യക്തമാക്കി സംസ്ഥാനം സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ഭൂപതിവ് നിയമപ്രകാരം സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ്‌ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇതിന് എതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ചട്ടത്തിൽ ഭേദഗതി കൊണ്ട് വരുന്നതിനുള്ള നടപടി ആരംഭിച്ചതായി കേരളം സുപ്രീം കോടതിയെ അറിയിച്ചത്. തുടർന്ന് ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്ന് ആഴ്ചത്തേക്ക് മാറ്റി.

You might also like

-