അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. 'അഗ്നിപഥ്' സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം

0

തിരുവനന്തപുരം | അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. പദ്ധതിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും ഉദ്യോഗാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തുന്നു. തിരുവനന്തപുരത്ത് രാജഭവനിലേക്ക് നടക്കുന്ന മാർച്ചിൽ1000ല്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ട്. ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് പ്രധാന ആവശ്യം.തിരുവനന്തപുരം തമ്പാനൂരിൽ നിന്ന് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടക്കുന്നത് കൂറ്റൻ റാലിയാണ്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ, ആയിരത്തോളം ഉദ്യോഗാർത്ഥികളാണ് റാലി നടത്തുന്നത്. ‘അഗ്നിപഥ്’ സ്കീം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും, ആർമി കംബൈൻഡ് എൻട്രൻസ് എക്സാമിനേഷൻ എത്രയും പെട്ടെന്ന് നടത്തണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം.

തമ്പാനൂരിൽ നിന്നാണ് രാജ്ഭവൻ മാര്‍ച്ച്‌ ആരംഭിച്ചത്. വീ വാണ്ട് ജസ്റ്റിസ് തുടങ്ങിയ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായാണ് ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ച്ച്‌. സൈന്യത്തില്‍ ചേരുന്നതിനായുള്ള മെഡിക്കല്‍ ടെസ്റ്റ്, കായികക്ഷമത പരിശോധന അടക്കം നടത്തിയവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ടി.ഒ.ഡി പിൻവലിക്കണമെന്നും സേനയിൽ സ്ഥിര നിയമനം വേണമെന്നും ഇവർ ഉന്നയിക്കുന്നു.കോഴിക്കോട് പ്രതിഷേധത്തില്‍ അഞ്ഞൂറിലേറെ പേരാണ് പങ്കെടുത്തത്. കാസര്‍കോട് മുതല്‍ തൃശൂരില്‍ നിന്നുവരെയുള്ള ഉദ്യോഗാര്‍ത്ഥികളാണ് കോഴിക്കോട് തടിച്ചുകൂടിയത്. അതിനിടെ അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ്, 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക് ലി സൂപ്പര്‍ ഫാസ്ററും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.
2021 ഫെബ്രുവരി – മാർച്ച് മാസങ്ങളിലായിട്ടായിരുന്നു സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ കേരളത്തിൽ പലയിടത്തും നടന്നത്. മെഡിക്കൽ – ഫിസിക്കൽ പരിശോധനകൾക്ക് ശേഷം എഴുത്തുപരീക്ഷയ്ക്ക് യോഗ്യരെന്ന് കണ്ടെത്തിയ അയ്യായിരത്തോളം പേരാണ് കേരളത്തിലുള്ളത്. ഇതിനെല്ലാമൊടുവിൽ ഇനി പരീക്ഷ മാത്രം ബാക്കിയെന്ന സ്ഥിതിയിലാണ് പെട്ടെന്ന് ഈ റിക്രൂട്ട്മെന്‍റുകളെല്ലാം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഗ്നിപഥ് എന്ന പദ്ധതി പ്രഖ്യാപിക്കുന്നത്.

വിദേശത്ത് അടക്കം ജോലിസാധ്യതയുണ്ടായിട്ടും പലരും അത് വേണ്ടെന്ന് വച്ച് ആർമി റിക്രൂട്ട്മെന്‍റ് പരീക്ഷ കാത്തിരിക്കുകയായിരുന്നു. ആറ് തവണയാണ് ആർമി റിക്രൂട്ട്മെന്‍റ് പരീക്ഷ കേന്ദ്രസർക്കാർ മാറ്റിവച്ചത്. അഗ്നിപഥ് സ്കീം നടപ്പാക്കുന്നതോടെ ഇപ്പോൾ പരീക്ഷയെഴുതാൻ കാത്തിരിക്കുന്നവരിൽ ഏതാണ്ട് 90% പേരെങ്കിലും പരീക്ഷയെഴുതാൻ അയോഗ്യരാകും. 21 വയസ്സാണ് ആദ്യം പ്രായപരിധി പ്രഖ്യാപിച്ചതെങ്കിലും 23 വയസ്സ് വരെയുള്ളവർക്ക് അഗ്നിപഥ് സ്കീമിൽ ചേരാൻ കഴിയുമെന്നാണ് പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാലും പലർക്കും ഈ സ്കീമിൽ പങ്കെടുക്കാനാകില്ല

You might also like

-