കോൺഗ്രസ്സിൽ അധികാര തർക്കം ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് ആനന്ദ് ശർമ രാജി വച്ചു

“ജി-23” വിമതരുടെ ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഗുലാം നബി ആസാദും ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാർട്ടിയുടെ നീക്കങ്ങളിൽ എതിർപ്പറിയിച്ചുകൊണ്ടാണ് ആനന്ദ് ശർമ രാജിവെച്ചത്

0

ഡൽഹി | ഹിമാചൽ പ്രദേശ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് നിന്ന് ആനന്ദ് ശർമ രാജി വച്ചു. തന്റെ ആത്മാഭിമാനം വച്ചു വിലപേശാൻ കഴിയില്ലെന്ന് സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ആനന്ദ് ശർമ വ്യക്തമാക്കുന്നു. “ജി-23” വിമതരുടെ ഗ്രൂപ്പിലെ മറ്റൊരു അംഗമായ ഗുലാം നബി ആസാദും ജമ്മു കശ്മീർ തെരഞ്ഞെടുപ്പ് സമിതിയിൽ നിന്നും രാജിവെച്ചിരുന്നു.ഹിമാചൽ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പാർട്ടിയുടെ നീക്കങ്ങളിൽ എതിർപ്പറിയിച്ചുകൊണ്ടാണ് ആനന്ദ് ശർമ രാജിവെച്ചത്. നിർണായകമായ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ തന്നെ അവഗണിക്കുകയാണെന്ന് ശർമ്മ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, സംസ്ഥാനത്തെ പാർട്ടി സ്ഥാനാർത്ഥികൾക്കായി പ്രചാരണം തുടരുമെന്ന് അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.മുൻ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവുമായ അദ്ദേഹത്തെ ഏപ്രിൽ 26നാണ് ഹിമാചൽ പ്രദേശിലെ സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്. ആസാദും ശർമ്മയും ജി-23 ഗ്രൂപ്പിലെ പ്രമുഖ നേതാക്കളാണ്, ഇരുവരും പാർട്ടി നേതൃത്വത്തിന്റെ പല തീരുമാനങ്ങളെയും വിമർശിച്ച് പല തവണ രം​ഗത്തെത്തിയിട്ടുണ്ട്

ഇതിനിടെ കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചന നൽകി ശശി തരൂർ എംപി.ബിജെപിക്കും ആം ആദ്മിക്കും പുറമെ തനിക്ക് പോകാൻ മറ്റ് വഴികൾ ഉണ്ടെന്നും തരൂർ പറഞ്ഞു . കോൺഗ്രസ് രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന നിരവധി രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ട്. ബിജെപി, ആം ആദ്മി എന്നിവിടങ്ങളിൽ നിന്നല്ലാതെ നിരവധി പാർട്ടികളിൽ നിന്ന് വിളി വരുന്നുണ്ട്. ഇപ്പൊൾ കോൺഗ്രസിൽ തന്നെ തുടരാനാണ് തീരുമാനം. ബിജെപി രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

അതൃപ്തി രൂക്ഷമാകും വിധം നേതൃത്വത്തിൻ്റെ നിസ്സംഗത തുടർന്നാൽ കോൺഗ്രസ് വിടാൻ മടിക്കില്ലെന്ന സൂചനയാണ് ശശി തരൂർ എംപി നൽകുന്നത്. G23 ഗ്രൂപ്പിലെ അംഗമെന്ന നിലയിൽ ശശി തരൂരിൻ്റെ പുതിയ നിലപാട് പ്രസക്തമാകും.പാർട്ടി പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് തന്നാൽ മത്സരിക്കുമെന്നും എന്നാൽ, സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശ്രമം നടത്തിക്കൂടെ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നുണ്ടെന്നും ശശി തരൂർ വെളിപ്പെടുത്തി.

പിണറായി വിജയൻ കരുത്തുറ്റ നേതാവാണെന്നും അഭിമുഖത്തിനിടെ തരൂർ വ്യക്തമാക്കി. വിഷയങ്ങളിൽ ആശയ വ്യക്തതയുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തോട് വലിയ ബഹുമാനം ഉണ്ടെന്നും ശശി തരൂർ പ്രതികരിച്ചു.

You might also like

-