ദാരിദ്ര്യവും അപമാനവും ആറാമത്തെ കുഞ്ഞിനെ ‘അമ്മ കൊന്നു

ദാരിദ്ര്യം മൂലം കുട്ടിയെ വളർത്താൻ കഴിയില്ലെന്ന ഭയവും പ്രദേശവാസികളുടെ പരിഹാസവും ചിന്തിച്ചാണ് ശുചിമുറിയിലിരുന്ന ബക്കറ്റിലെ വെള്ളത്തിലിട്ട് കുഞ്ഞിനെ കൊന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു

0

കോട്ടയം: കോട്ടയം ഇടക്കുന്നം മുക്കാലി മരൂർമലയിൽ ദാരിദ്ര്യം മൂലം കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയോടൊപ്പം മുതിർന്ന കുട്ടിയെയും പ്രതി ചേർക്കും. നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ ശരീരത്തിന്റെ ഒരു വശം തളർന്ന നിഷയെ കൃത്യം നടത്തുന്നതിന് സഹായിച്ചത് മൂത്ത കുട്ടികളിൽ ഒരാളാണെന്നാണ് കണ്ടെത്തൽ. അതിനാൽ ഈ കുട്ടിയെയും കേസിൽ പ്രതി ചേർക്കുമെന്ന് പോലീസ് അറിയിച്ചു.ഇടക്കുന്നം മുക്കാലി മരൂർമലയിൽ സുരേഷിന്റെ ഭാര്യയാണ് നിഷ. ഇരുവരുടെയും ആറാമത്തെ കുട്ടിയാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദാരിദ്ര്യവും അപമാനവും മൂലമാണ് കൊലപ്പെടുത്തിയതെന്ന് നിഷ പോലീസിനോട് വ്യക്തമാക്കി. തുടർന്ന് നിഷയെ പോലീസ് അറസ്റ്റ് ചെയ്തു.

ദാരിദ്ര്യം മൂലം കുട്ടിയെ വളർത്താൻ കഴിയില്ലെന്ന ഭയവും പ്രദേശവാസികളുടെ പരിഹാസവും ചിന്തിച്ചാണ് ശുചിമുറിയിലിരുന്ന ബക്കറ്റിലെ വെള്ളത്തിലിട്ട് കുഞ്ഞിനെ കൊന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. അബദ്ധത്തിൽ കുഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നാണ് നിഷ ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ കുഞ്ഞിനെ വെള്ളത്തിൽ മുക്കുകയായിരുന്നുവെന്ന് അഞ്ച് കുട്ടികളിൽ ഒരാൾ മൊഴി നൽകി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് നിഷ കുറ്റം സമ്മതിച്ചത്. ഭർത്താവ് സുരേഷ് ജോലിക്ക് പോയിരുന്നതിനാൽ സംഭവം അറിഞ്ഞിരുന്നില്ല.

കാഞ്ഞിരപ്പിള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. എന്നാൽ പ്രസവശേഷം നിഷയ്‌ക്ക് വേണ്ടത്ര ശുശ്രൂഷ ലഭിച്ചിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന് റിമാൻഡിലായ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് കുട്ടികൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് നിലവിലുള്ളത്.

You might also like

-