കേന്ദ്രസർക്കാർ പ്രഖ്യാപിച്ചസാമ്പത്തിക പാക്കേജ് അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക്ത്തില്ലെന്ന് മുഖ്യമന്ത്രി

ഒരു ലക്ഷം കോടിയിൽ താഴെ രൂപ. കോർപറേറ്റ് കമ്പനികൾക്ക് ഉദാരമായി 1.5 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയ സ്ഥാനത്താണിത്.

0

തിരുവനന്തപുരം; കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൊത്തം സാമ്പത്തിക പാക്കേജിന്റെ അഞ്ചു ശതമാനം പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവിൽ നിന്നെത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഈ വർഷം കേന്ദ്രബജറ്റിൽ നിന്ന് ഈ പാക്കേജിന് വേണ്ടിവരുന്ന അധികച്ചെലവ് ഒന്നര ലക്ഷം കോടി രൂപ മാത്രമായിരിക്കുമെന്ന് പല അന്താരാഷ്ട്ര ഏജൻസികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിൽത്തന്നെ സൗജന്യ റേഷൻ അടക്കം കൂട്ടിയാൽപ്പോലും സാധാരണക്കാരുടെ കൈകളിലേക്ക് പണമായി ഖജനാവിൽ നിന്നെത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ചു ശതമാനം വരില്ല. അതായത് ഒരു ലക്ഷം കോടിയിൽ താഴെ രൂപ. കോർപറേറ്റ് കമ്പനികൾക്ക് ഉദാരമായി 1.5 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകിയ സ്ഥാനത്താണിത്.
ആർബിഐയുടെ പണനയത്തിന്റെ ഭാഗമായി ബാങ്കുകൾക്ക് ലഭ്യമായ തുകയും ഈ ബാങ്കുകൾ കൃഷിക്കാർക്കും ചെറുകിട വ്യവസായികൾക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്ന തുകയുമാണ് 20 ലക്ഷം കോടി രൂപയിലെ സിംഹഭാഗവും. ആർബിഐ ബാങ്കുകൾക്ക് നൽകിയ പണത്തിൽ 8.5 ലക്ഷം കോടി രൂപ ഈ മാസം ആദ്യം ബാങ്കുകൾ തന്നെ 3.5 ശതമാനം താഴ്ന്ന പലിശയ്ക്ക് റിസർവ് ബാങ്കിൽത്തന്നെ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇന്നത്തെ സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ ബാങ്കുകൾ വായ്പ നൽകാൻ മടിക്കുകയാണ്. കേരള സംസ്ഥാന സർക്കാർ പോലും 6000 കോടി വായ്പയെടുക്കാൻ ശ്രമിച്ചപ്പോൾ ഒൻപതു ശതമാനമാണ് ബാങ്കുകൾ ഈടാക്കിയ പലിശ.
നമ്മുടെ രാജ്യത്ത് ഇനിമേൽ ഡിഫൻസ് എയ്റോസ്പേസ്, ബഹിരാകാശം, ധാതുഖനനം, റെയിൽവേ, അറ്റോമിക എനർജി, പ്രതിരോധം തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സംരംഭകരാകാം. പൊതുമേഖല ചില തന്ത്രപ്രധാന മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തും. ഒരു മേഖലയിൽ നാലു പൊതുമേഖലാ കമ്പനികളെ മാത്രം അനുവദിക്കൂ എന്നാണ് കേന്ദ്രം ഇപ്പോൾ പറഞ്ഞിട്ടുള്ളത്. കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണിത്. പൊതുജനാരോഗ്യത്തിന് പാക്കേജിൽ ഊന്നലില്ല. കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമായിരിക്കും സർക്കാർ തുടരുക.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചശേഷം വളരെയേറെ പ്രതിസന്ധി നേരിടുന്ന ഒന്നാണ് സൂക്ഷ്മ-ചെറുകിട ഇടത്തരം (എംഎസ്എംഇ) മേഖല. 2018-19 സാമ്പത്തിക വർഷം കേരളം ഉൽപ്പാദന മേഖലയിൽ 11.2 ശതമാനം വളർച്ച കൈവരിച്ചു. ഇതിന്റെ പ്രധാന പങ്ക് എംഎസ്എംഇ മേഖലയ്ക്കാണ്. അതിനാൽ, ഈ മേഖലയിലെ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച വായ്പാ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സംസ്ഥാന സർക്കാർ സത്വര നടപടികൾ സ്വീകരിക്കും.
കേന്ദ്ര പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ സംസ്ഥാന സർക്കാർ എംഎസ്എംഇ മേഖലയ്ക്കായി ‘വ്യവസായ ഭദ്രത’ എന്ന പദ്ധതി തീരുമാനിച്ചിട്ടുണ്ട്. ഇത് കേന്ദ്ര പ്രഖ്യാപനങ്ങളുമായി സംയോജിപ്പിച്ച് നടപ്പാക്കും. നമ്മുടെ പരമ്പരാഗത മേഖലയായ കശുവണ്ടി മേഖലയിൽ ഉൾപ്പെടെ എംഎസ്എംഇ സ്ഥാപനങ്ങൾ ബാങ്കുകളിലെ വായ്പാ തിരിച്ചടവിന് പ്രതിസന്ധി നേരിടുന്നുണ്ട്. ഇവയ്ക്കു കൂടി സഹായകമാകുന്ന സ്ട്രസ്ഡ് അക്കൗണ്ടുകൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതി വിനിയോഗം ചെയ്യും. വികസനത്തിന് പ്രാപ്തിയുള്ള എംഎസ്എംഇകൾക്കായി കേന്ദ്ര സർക്കാർ മദർ ഫണ്ട്, ഡോട്ടർ ഫണ്ട് എന്നീ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 50,000 കോടി രൂപയുടെ പണലഭ്യത ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. ഇതിൻറെ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കേരളത്തിൽ അത് പ്രയോജനപ്പെടുത്താൻ പദ്ധതി ആവിഷ്‌കരിക്കും.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതിക്കായി 2020-21ലെ കേന്ദ്ര ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള 61,000 കോടി രൂപയിൽ 40,000 കോടി രൂപയുടെ വർദ്ധനവ് വരുത്തിയത് കേരളം പൂർണതോതിൽ പ്രയോജനപ്പെടുത്തും.
നബാർഡ് വഴി കേരളാ ബാങ്കിനും കേരള ഗ്രാമീൺ ബാങ്കിനും ലഭ്യമാകുന്ന അധിക റീഫിനാൻസ് ഫണ്ടായ 2500 കോടി രൂപ കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സ്വയംസഹായ സംഘങ്ങളുമായും ചേർന്ന് വിനിയോഗിക്കാൻ നടപടികൾ ആരംഭിച്ചു.
ഭക്ഷ്യ മേഖലയിലെ മൈക്രോ സ്ഥാപനങ്ങൾക്കുള്ള 10,000 കോടി രൂപയുടെ ധനസഹായ പദ്ധതിയിൽ ബീഹാർ, കാശ്മീർ, തെലങ്കാന, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കേരളം ഇല്ല. നമുക്ക് പ്രത്യേക ഇനങ്ങളിൽ ഭക്ഷ്യമേഖലയിൽ മൈക്രോ സ്ഥാപനങ്ങൾ സ്ഥാപിക്കാൻ ശേഷിയുണ്ട്. കേരളത്തെ ഇതിൽ ഉൾപ്പെടുത്തിക്കിട്ടാൻ സർക്കാർ ശ്രമിക്കും.
അവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധി എടുത്തുകളയുന്ന ഭേദഗതി ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന സംശയം നിലനിൽക്കുകയാണ്. പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാനുള്ള നടപടികളെ ഇത് ദുർബ്ബലപ്പെടുത്തും.
തന്ത്രപ്രധാന മേഖലകളിലെ സ്വകാര്യവൽക്കരണം രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് പരമപ്രധാനമാണെന്ന വീക്ഷണത്തോട് യോജിക്കാൻ കഴിയുന്നില്ല.
സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ് വായ്പാ പരിധി. ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി മാറ്റിയത് സ്വാഗതാർഹമാണ്. എന്നാൽ, സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതുപോലുള്ള ഒരു പരിധി ഉയർത്തലല്ല പ്രഖ്യാപനത്തിലുള്ളത്. മൂന്നിൽ നിന്നും മൂന്നര ശതമാനം വരെ ഒരു നിബന്ധനകളുമില്ലാതെയാണ് വായ്പാ പരിധി ഉയർത്തിയിട്ടുള്ളത്. മൂന്നര മുതൽ നാലര ശതമാനം വരെയുള്ള പരിധിയുയർത്തൽ (ഒരു ശതമാനം) നിബന്ധനകൾക്ക് വിധേയമാണ്.
പൊതുവിതരണ സമ്പ്രദായം, ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ്, ഊർജം, നഗരത്തിലെ തദ്ദേശ സ്ഥാപനങ്ങൾ എന്നീ മേഖലകളിൽ വരുത്തേണ്ട പരിഷ്‌ക്കാരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഈ ഒരു ശതമാനം വായ്പാ പരിധി വർദ്ധന ലഭ്യമാകുക. നാലരയിൽ നിന്നും അഞ്ച് ശതമാനം വരെയുള്ള വർധന മേൽപ്പറഞ്ഞ നാല് പരിഷ്‌ക്കാരങ്ങളിൽ മൂന്നെണ്ണം വിജയകരമായി നടപ്പിലാക്കിയാലാണ് ലഭ്യമാവുക.
കേരളത്തിന് 0.5 ശതമാനം വായ്പ നിബന്ധനകൾ കൂടാതെ ലഭിക്കും. ഇതുവഴി ഇപ്പോഴത്തെ വായ്പാ പരിധിയിൽ (27,100 കോടി രൂപ) 4500 കോടി രൂപയുടെ വർധനയുണ്ടാകും. ബാക്കി നിബന്ധനകൾക്ക് വിധേയമായി മാത്രമേ ലഭ്യമാകുകയുള്ളു.
മേൽപ്പറഞ്ഞ നിബന്ധനകളിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ കാര്യത്തിൽ സംസ്ഥാനം സുപ്രധാന ചുവടുവെപ്പുകൾ ഇതിനകം നടത്തിയിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. സാധ്യമായ അനുമതികൾ അപേക്ഷ സമർപ്പിച്ച് ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നു.
സംസ്ഥാനങ്ങളുടെ ആഭ്യന്ത വരുമാനം കോവിഡ് 19നു ശേഷം വലിയ ഇടിവാണ് നേരിടുന്നത്. അതിനാൽ തന്നെ വായ്പാ പരിധി ഉയർത്തിയാലും പരിമിതമായ പ്രയോജനം മാത്രമേ ലഭിക്കുകയുള്ളു. സംസ്ഥാനങ്ങൾ കമ്പോളത്തിൽ നിന്നും വായ്പയെടുത്ത് പരിശ സഹിതം തിരിച്ചടയ്ക്കുന്ന തുകയ്ക്ക് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തുന്നത്, പ്രത്യേകിച്ചും ഈ ഒരു പ്രതിസന്ധി ഘട്ടത്തിൽ, ഫെഡറൽ തത്വങ്ങൾക്ക് ചേർന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

You might also like

-