സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭൗതികസൗകര്യങ്ങള്‍ ഒരുക്കും -മുഖ്യമന്ത്രി പിണറായി വിജയന്‍

ടെക്‌നോപാര്‍ക്കിലെ ഏറ്റവും വലിയ വിദേശനിക്ഷേപ പദ്ധതിയായ 'ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്ര'ത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ വളര്‍ച്ചാമേഖലാ എന്ന നിലയില്‍ ഐ.ടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. നൂതന ആശയങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്‌സാഹിപ്പിക്കും. കേരളത്തിലെ ഐ.ടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്ന് 2.3 കോടി ചതുരശ്ര അടിയിലേക്ക് ഉയര്‍ത്താനും ഇതുവഴി രണ്ടരലക്ഷം പേര്‍ക്ക് പ്രത്യക്ഷതൊഴില്‍ ലഭ്യമാക്കുന്ന നടപടി മികച്ചരീതിയില്‍ പുരോഗമിക്കുന്നത്

0

തിരുവനന്തപുരം : ‘ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്ര’ത്തിന് തുടക്കമായി സോഫ്ട്‌വെയര്‍ കയറ്റുമതി വര്‍ധിപ്പിക്കാനും അതിനുതകുന്ന പുതിയ വ്യവസായമേഖലകളിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാനും ഭൗതികസൗകര്യങ്ങളും സാമൂഹ്യപശ്ചാത്തല സൗകര്യങ്ങളും ഒരുക്കുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

ടെക്‌നോപാര്‍ക്കിലെ ഏറ്റവും വലിയ വിദേശനിക്ഷേപ പദ്ധതിയായ ‘ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്ര’ത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ വളര്‍ച്ചാമേഖലാ എന്ന നിലയില്‍ ഐ.ടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. നൂതന ആശയങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്‌സാഹിപ്പിക്കും. കേരളത്തിലെ ഐ.ടി പാര്‍ക്ക് വിസ്തൃതി 1.3 കോടി ചതുരശ്ര അടിയില്‍ നിന്ന് 2.3 കോടി ചതുരശ്ര അടിയിലേക്ക് ഉയര്‍ത്താനും ഇതുവഴി രണ്ടരലക്ഷം പേര്‍ക്ക് പ്രത്യക്ഷതൊഴില്‍ ലഭ്യമാക്കുന്ന നടപടി മികച്ചരീതിയില്‍ പുരോഗമിക്കുന്നത്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രബലമായ ഐ.ടി ഡെസ്റ്റിനേഷന്‍ ആയി പരിവര്‍ത്തിപ്പിക്കാന്‍ കൂട്ടായ പരിശ്രമമാണ് വേണ്ടത്. ഇന്ത്യയിലെ ആദ്യ ഐ.ടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിനെ ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ ശ്രമിക്കുന്നത്. അതിന് സഹായകരമാകുന്ന ഒരു പദ്ധതിക്കാണ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിലൂടെ തുടക്കമാകുന്നത്.

കേരളത്തിലെ ഐ.ടി മേഖലയ്ക്ക് ഇതു വലിയ മുതല്‍ക്കൂട്ടാകും. ഡൗണ്‍ടൗണില്‍ 20 ഏക്കറിലായി 1500 കോടിയുടെ നിക്ഷേപമാണ് കേരളത്തിലേക്ക് വരുന്നത്. ഐ.ടി മേഖലയില്‍ മാത്രം 30,000 തൊഴില്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 33 ലക്ഷം ചതുരശ്രഅടി വലിപ്പുമുള്ള ഓഫീസ് സമുച്ചയമാണ് അതിനായി ഒരുക്കുന്നത്. 20 ഏക്കറില്‍ 13 ഏക്കര്‍ ഐ.ടി മേഖലയ്ക്കായും ബാക്കി റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ ഒരുക്കാനാണ് മാറ്റിവെച്ചിരിക്കുന്നത്. ആറുമാസത്തില്‍ തന്നെ ഐ.ടി കമ്പനികള്‍ക്ക് ടൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനും 2020 ഓടെ ഫേസ് വണ്‍ പൂര്‍ത്തീകരിക്കാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഉന്നതനിലവാരമുള്ള മാനവവിഭവശേഷിയും കേരളത്തില്‍നിന്നുതന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു. എംബസി ഗ്രൂപ്പ്, ടോറസ് ഇന്ത്യ, അസറ്റ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് ടെക്‌നോപാര്‍ക്ക് ഫേസ് മൂന്നില്‍ ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം വികസിപ്പിക്കുന്നത്. ഐ.ടി സ്ഥാപനങ്ങള്‍ക്ക് പുറമേ രാജ്യാന്തര റീട്ടെയില്‍ ബ്രാന്റുകള്‍, ഐമാക്‌സ് ഉള്‍പ്പെടെയുള്ള 15 സ്‌ക്രീന്‍ മള്‍ട്ടിപ്ലെക്‌സ്, ഭക്ഷണശാലകള്‍, റസിഡന്‍ഷ്യല്‍ മേഖല, 200 മുറികളുള്ള ഹോട്ടല്‍ തുടങ്ങിയവയുണ്ടാകും. ചടങ്ങില്‍ ഡോ. ശശി തരൂര്‍ എം.പി, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ടോറസ് ചെയര്‍മാന്‍ ആന്റ് ഫൗണ്ടിംഗ് പാര്‍ട്ട്ണര്‍ പ്രൊഫ. ലോറന്‍സ് റെയ്ബ്‌ളിംഗ്, എംബസി ഗ്രൂപ്പ് ചെയര്‍മാന്‍ ആന്റ് എം.ഡി ജിതു വിര്‍വാനി, ടോറസ് കണ്‍ട്രി മാനേജര്‍ അജയ് പ്രസാദ്, അസറ്റ് ഹോംസ് എം.ഡി വി. സുനില്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

You might also like

-