ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം

0

സാവോപോളോ| ഫുട്ബോള്‍ രാജാവ് പെലെ അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു മാസമായി ആശുപത്രിയിലായിരുന്നു. 82 വയസായിരുന്നു. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്. 92 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം.

ഫുട്‌ബോൾ ഇതിഹാസം പെലെയുടെ വിയോഗത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ജെയർ ബോൾസനാരോ. ബ്രസീലിനെ പ്രശസ്തനാക്കിയത് പെലെയാണെന്ന് അദ്ദേഹം കുറിച്ചു.പെലെയെ പോലൊരു കളിക്കാരൻ ലോകത്ത് തന്നെയില്ലെന്ന് നിയുക്ത ബ്രീസിൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ‘അദ്ദേഹത്തെ പോലെ ഒരു പത്താം നമ്പർ താരം ഉണ്ടായിട്ടില്ല. ബ്രസീൽ എന്ന രാജ്യത്തിന്റെ പേര് അദ്ദേഹം ലോകത്തിന് മുന്നിലേക്ക് എത്തിച്ചത് പോലെ മറ്റാർക്കും സാധിച്ചിട്ടില്ല…അദ്ദേഹം കളിക്കുക മാത്രമായിരുന്നില്ല, മൈദാനത്ത് ഒരു പ്രകടനം തന്നെയാണ് കാഴ്ച വച്ചത്. നന്ദി പെലെ’- പറഞ്ഞു

പതിനഞ്ചാം വയസ്സിൽ സാന്റോസിലൂടെ ഫുട്ബോൾ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസിൽ ബ്രസീൽ ദേശീയ ടീമിൽ എത്തി. മൂന്നു ലോകകപ്പുകൾ നേടിയ ഒരേയൊരു താരമായ പെലെക്ക് ഫിഫ നൂറ്റാണ്ടിൻറെ താരമെന്ന ബഹുമതി നൽകി ആദരിച്ചിരുന്നു. ഗോളുകളുടെ എണ്ണത്തിൽ ഗിന്നസ് റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. 14 ലോകകപ്പുകളില്‍ നിന്നുമായി 12 ഗോളുകളും 10അസിസ്റ്റുമാണ് പെലെ നേടിയത്.1940 ഒക്ടോബർ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. പത്താം നമ്പർ ജഴ്സി എന്നതു പെലെയുടെ മാത്രം ജഴ്സി എന്ന നിലയിലേക്ക് ഗോള്‍ വേട്ടകൊണ്ട് പെലെ എത്തി. വിരമിച്ച ശേഷം ഫുട്ബോള്‍ അംബാസിഡറായി ആയിരുന്നു പെലെയുടെ പ്രവര്‍ത്തനം.

പെലെയുടെ വിടവാങ്ങലില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ലോക ഫുട്‌ബോള്‍ താരങ്ങള്‍. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു പെലെ എന്ന് അനുസ്മരിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെലെയുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു. പെലെയ്‌ക്കൊപ്പം മൈതാനത്തിറങ്ങാനായത് അഭിമാനമെന്നും എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു അദ്ദേഹമെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ജെഫ് ഹര്‍സ്റ്റ് പറഞ്ഞു.പെലെയുടെ പാരമ്പര്യം ഒരിക്കലും മറക്കാനാകില്ലെന്ന് കെലിയന്‍ എംബാപ്പെ അനുസ്മരിച്ചു. ഇന്ന് ഞങ്ങളുടെ ഹൃദയം വീണ്ടും തകര്‍ന്നുവെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് വെയില്‍സ് പ്രതികരിച്ചു. ഫുട്‌ബോളിനെ കലയും വിനോദവുമായി മാറ്റിയത് പെലെ ആയിരുന്നുവെന്നാണ് ബ്രസീല്‍ താരം നെയ്മറിന്റെ പ്രതികരണം.ലോകത്തെ ആദ്യത്തെ ആഗോള സൂപ്പര്‍സ്റ്റാര്‍ എന്നായിരുന്നു ഫുട്‌ബോള്‍ ഇതിഹാസത്തിന് അനുശോചനം അറിയിച്ചുകൊണ്ട് യുവേഫയുടെ ഗവേണിംഗ് ബോഡി പ്രതികരിച്ചത്. ‘ശാശ്വത’ എന്ന വാക്കുകൊണ്ട് പെലെയെ ഓര്‍മിച്ചു, ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍.

You might also like

-