വാളയാറിൽ കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി

പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്

0

പാലക്കാട്| വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്സോ കോടതി. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.പുതിയ ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് പെൺകുട്ടികളുടെ അമ്മ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സിബിഐ തന്നെ തുടരന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്.പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന പോലീസ് കണ്ടെത്തല്‍ ശരിവച്ചുള്ള കുറ്റപത്രമാണ് സിബിഐയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്

കേസ് അന്വേഷണത്തിൽ സിബിഐ സമർപ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. നേരത്തേ ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒന്നും കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ല.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. 2017ലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 13 വയസുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും 9 വയസുള്ള സഹോദരിയെ 2017 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.പീഡനത്തിന് ഇരയായതിന് ശേഷമുള്ള മരണമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെങ്കിലും പോലീസ് തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയതോടെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയും കണ്ടെത്തിയത്. എന്നാല്‍ തന്‍റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെണ്‍കുട്ടികളുടെ അമ്മയുടെ നിലപാട്.ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു. മധു എനിവർ പ്രതികളാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.. രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിൽ വലിയ മധുവും , പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതികളാണ്. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം നൽകിയത്. തിരുവനതപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്. ബലാൽസംഗം, പോക്സോ, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്.

 

 

You might also like

-