നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളെന്ന് സ്ഥിരീകരണം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ സംഘം സ്ഥിരീകരിച്ചു

0

കോഴിക്കോട്: നിപ്പ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച അവ്യക്തത നീങ്ങുന്നു. പേരാമ്പ്രയിലെ വൈറസ് പകര്‍ച്ചയ്ക്ക് പിന്നില്‍ പഴംതീനി(fruite bat) വവ്വാലുകളാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ സംഘം സ്ഥിരീകരിച്ചു..ആദ്യഘട്ട പരിശോധനയ്ക്കായി ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല, പ്രാണികളെയും ചെറുജീവികളെയും തിന്നുന്നവയായിരുന്നു. അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ശസ്ത്രജ്ഞനെ ഉദ്ധരിച്ച്‌ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു 

കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ സംഘത്തിന്റെ കണ്ടെത്തലിനെ സാധൂകരിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയും പ്രതികരിച്ചിട്ടുണ്ട്. പേരാമ്പ്ര മേഖലയില്‍ നിന്നും പിടികൂടിയ വവ്വാലുകളില്‍ നിപ്പ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് ജെപി നഡ്ഡ പറഞ്ഞു.

അതേസമയം പരിശോധന ഫലം സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജയശ്രീ മാതൃഭൂമി ഓണ്‍ലൈനിനോട് പ്രതികരിച്ചു.

കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വൈറസ് ബാധ സംബന്ധിച്ച അവ്യക്തകള്‍ രോഗ വ്യാപനത്തിന് കാരണമാവുകയായിരുന്നു. എന്നാല്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റേയും ആരോഗ്യപ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുന്‍പ് നിയന്ത്രിക്കാന്‍ സാധിച്ചു.

പുതിയ നിപ്പ കേസ് റിപ്പോര്‍ട്ട് ചെയ്യാത്തത് ഏറെ ആശ്വാസകരമമായി, മലപ്പുറവും കോഴിക്കോടും നിപ്പ മുക്ത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

You might also like

-