നമ്പി നാരായണന് സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം 50 ലക്ഷം രൂപ കൈമാറി

അന്വേഷണ ഏജന്‍സികളുടെ ജാഗ്രതയുടെ പ്രശ്നം വരുന്നത്. എപ്പോഴും അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണ് പ്രധാനം. കേസുകളുടെ യഥാര്‍ത്ഥവശം കണ്ടെത്താനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണം. കേസുകള്‍ വഴിതിരിച്ചു വിടുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. നിഷ്പക്ഷത പാലിക്കാതെയും അന്വേഷണം തങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ വഴിതിരിച്ചു വിടുന്നതും പലപ്പോഴും സംഭവിക്കുന്നുണ്ട്. അത്തരം നടപടി എത്രകണ്ട് വഴി

0

തിരുവനതപുരം:ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുക ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാനസര്‍ക്കാര്‍ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 50 ലക്ഷം രൂപയുടെ ചെക്ക് നമ്പി നാരായണന് നല്‍കി. നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യാഗസ്ഥരില്‍ നിന്നും ഈടാക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിവിധ കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരുകൂട്ടരും നിഷ്പക്ഷത പാലിക്കണം. ചാരക്കേസ് ഇതുസംബന്ധിച്ച വലിയൊരു പാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാരക്കേസില്‍ നമ്പി നാരായണന്‍ മാത്രമല്ല പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവുക. ഒരുപാട് പേര്‍ സ്വാഭാവികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും. ഇവിടെയാണ് അന്വേഷണ ഏജന്‍സികളുടെ ജാഗ്രതയുടെ പ്രശ്നം വരുന്നത്. എപ്പോഴും അന്വേഷണം ശരിയായ ദിശയില്‍ നടക്കുകയാണ് പ്രധാനം. കേസുകളുടെ യഥാര്‍ത്ഥവശം കണ്ടെത്താനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണം. കേസുകള്‍ വഴിതിരിച്ചു വിടുന്നതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. നിഷ്പക്ഷത പാലിക്കാതെയും അന്വേഷണം തങ്ങള്‍ ചിന്തിക്കുന്ന രീതിയില്‍ വഴിതിരിച്ചു വിടുന്നതും പലപ്പോഴും സംഭവിക്കുന്നുണ്ട്. അത്തരം നടപടി എത്രകണ്ട് വഴി തെറ്റിക്കുമെന്നതിന്റെ ശരിയായ പാഠമാണ് ഈ കേസ്.

 

മാധ്യമങ്ങള്‍ വിധികര്‍ത്താക്കളാവുമ്പോള്‍ നിരപരാധികളെ ക്രൂശിക്കുന്ന അവസ്ഥുണ്ടാവുമെന്ന് ഈ കേസിലൂടെ വ്യക്തമായി. നിക്ഷിപ്ത താത്പര്യക്കാര്‍ നിശ്ചയിക്കുന്ന അജണ്ട അനുസരിച്ച് നീങ്ങേണ്ടി വരുമ്പോഴാണ് ഈ ആപത്ത് സംഭവിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് ഈ പീഡനം നടത്തിയ ഉദ്യോഗസ്ഥരാണ്. ഇതിന്റെ നിയമവശം പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രരംഗത്ത് വലിയ നേട്ടം കൈവരിക്കാനുള്ള ശ്രമം നടക്കുന്ന കാലമായിരുന്നു അത്. രാജ്യത്തിന്റെ യശ്ശസ് ഉയര്‍ത്തുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കുന്ന ഘട്ടം. അത് തടയുക എന്ന ഉദ്ദേശത്തോടെ ചില ശക്തികള്‍ ഇടപെട്ടിരുന്നോയെന്ന് സംശയിക്കണം. അത് പരിശോധിക്കേണ്ട കാര്യമാണ്. ഈ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ രംഗത്ത് കാണുന്ന ചില പ്രത്യേക പ്രവണത അതിശക്തമായി ഉയര്‍ന്നുവന്നിരുന്നു. അവസരം ഉപയോഗിച്ച് നിക്ഷിപ്ത അജണ്ട നടപ്പാക്കാന്‍ ശ്രമമുണ്ടായി. അതിന് പലരും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. നേതൃത്വം നല്‍കിയത് ഇവിടെ മാത്രമായിരുന്നില്ല. രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. അന്വേഷണം നടത്തേണ്ട ഏജന്‍സികളെയും പ്രമുഖരെയും തങ്ങളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നില്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യവും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ നഷ്ടപരിഹാര തുക നമ്പി നാരായണന്റെ അക്കൗണ്ടിലേക്ക് നല്‍കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ ഇതിന് പരസ്യചടങ്ങാണ് നല്ലതെന്ന് തോന്നിയതിനാലാണ് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ ചടങ്ങ് സംഘടിപ്പിച്ചത്. കേസിനെ തുടര്‍ന്ന് ഒരുപാട് സമയവും വര്‍ഷവും നഷ്ടപ്പെട്ടിട്ടും പോരാടിയ നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. പി. ജയരാജന്‍, എ. കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ. രാജു, ടി. പി. രാമകൃഷ്ണന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, എ. സമ്പത്ത് എം. പി, സി. ദിവാകരന്‍ എം. എല്‍. എ, ചീഫ് സെക്രട്ടറി ടോംജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജന്‍, ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ, നവകേരളം കര്‍മ്മ പദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, നമ്പി നാരായണന്റെ കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

You might also like

-