മീന്‍പിടിക്കുന്നതിനിടെ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസ്; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

മുഖ്യപ്രതി 280 ല്‍ പരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ടോണി ടി.ജെ. വിജിന്‍സ് (26) എന്ന കൊടുംകുറ്റവാളിയാണ്

0

ഫ്‌ലോറിഡ: മീന്‍ പിടിക്കുന്നതിന് ഫ്‌ലോറിഡാ ബീച്ചില്‍ എത്തിച്ചേര്‍ന്ന മൂന്നു സുഹൃത്തുക്കളെ അതിക്രൂരമായി മര്‍ദിച്ചു വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഒരു കൊടുംകുറ്റവാളിയും സഹോദരനും കാമുകിയും അറസ്റ്റിലായി. ബുധനാഴ്ച (ജൂലൈ 22)ആണു വിവരം പോള്‍ക്ക് കൗണ്ടി ഷെറിഫ് മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ വാരമാണ് ഫ്രോസ്റ്റ് പ്രൂഫ്സിറ്റി ബീച്ചില്‍ വച്ചു സുഹൃത്തുക്കളായ ഡാമിയന്‍ ടില്‍മാന്‍(23), ബ്രാണ്ടന്‍ റോളിന്‍സ് (27), കെവിന്‍ സ്പ്രിംഗ്‌ളിന്‍സ് (30) എന്നിവരാണു കൊല്ലപ്പെട്ടത്.

രണ്ടു ട്രക്കുകളിലായി രാത്രി വന്നെത്തിയ മൂന്നു പേരേയും ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ മുഖ്യപ്രതി 280 ല്‍ പരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ടോണി ടി.ജെ. വിജിന്‍സ് (26) എന്ന കൊടുംകുറ്റവാളിയാണ്. കാറില്‍ നിന്നിറങ്ങിയ വിജിന്‍സ് എന്റെ ട്രക്ക് എവിടെയാണെന്ന് ചോദിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എനിക്ക് അതേ കുറിച്ചു ഒന്നും അറിയില്ല എന്നു കെവിന്‍ പറഞ്ഞിട്ടും പത്തിലധികം ബുള്ളറ്റുകളാണ് ഇയാളുടെ ശരീരത്തിലേക്കു വിജിന്‍സ് പായിച്ചത്. വിജിന്‍സിന്റെ സഹോദരന്‍ വില്യം വിജിന്‍സ് (21) ഇവരുടെ കാമുകി മേരി വിറ്റ്‌മോര്‍ (27) എന്നിവരും സംഭവം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.

മൂന്നു പേരേയും കൊലപ്പെടുത്തിയ ശേഷം മൂവരും ചേര്‍ന്ന് പത്ത് ഡബിള്‍ ചീസ് ബര്‍ഗ്, രണ്ട് മാക്ക്ചിക്കന്‍ സാന്റ്‌വിച്ച് എന്നിവ സമീപത്തുള്ള മക്‌ഡൊണാള്‍ഡില്‍ നിന്നു വാങ്ങിയ ശേഷം വനപ്രദേശത്തു തമ്പടിച്ചിരുന്ന ട്രെയ്!ലറിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് മൂവരും അറസ്റ്റിലായത്. തുടര്‍ന്ന് പരിശോധന നടത്തിയ പോലീസ് ഷോട്ട്ഗണ്‍, റൈഫിള്‍ എന്നിവ പിടിച്ചെടുത്തു. വിജിന്‍സിനു വധശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

You might also like

-