ബൈബിള്‍ പഠനത്തിനിടയില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെ കുത്തി പരുക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ 

പാസ്റ്ററുടെ സഹായത്തിനെത്തിച്ചേര്‍ന്ന ഫെയര്‍ഫാക്‌സ് കൗണ്ടി പോലീസ് ചീഫ് റോസ്‌ലര്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേരെയും കുത്തി

0

വെര്‍ജിനിയ : വാഷിങ്ടന്‍ ഡിസിയില്‍ നിന്നും 25 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന വെര്‍ജിനിയ ചാന്റ്‌ലി ഗ്രേയ് കവനന്റ് ചര്‍ച്ചില്‍ ബൈബിള്‍ പഠനം നടക്കുന്നതിനിടയില്‍ അതേ ചര്‍ച്ചിലെ തന്നെ ഒരംഗം ബൈബിള്‍ പഠനത്തിനു നേതൃത്വം നല്‍കിയിരുന്ന പാസ്റ്ററെ കത്തികൊണ്ട് മുറിവേല്‍പ്പിച്ചു. പാസ്റ്ററുടെ സഹായത്തിനെത്തിച്ചേര്‍ന്ന ഫെയര്‍ഫാക്‌സ് കൗണ്ടി പോലീസ് ചീഫ് റോസ്‌ലര്‍ ഉള്‍പ്പെടെ മറ്റു രണ്ടു പേരെയും കുത്തി. പ്രതി ചാന്‍സ് ഹാരിസനെ (32) സംഭവ സ്ഥലത്തുവെച്ചു തന്നെ പിടികൂടി. ജൂലൈ 18 ശനിയാഴ്ച വൈകിട്ട് ആണു സംഭവം.

പരുക്കേറ്റ ചീഫ് ഉള്‍പ്പെടെ മൂന്നുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമ ചികിത്സ നല്‍കി. ആരുടേയും പരുക്ക് ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇയ്യാള്‍ക്കെതിരെ പോലീസ് ഓഫീസറെ ഉള്‍പ്പെടെ മൂന്നു പേരെ കുത്തി പരുക്കേല്‍പ്പിച്ചതിനു കേസ്സെടുത്ത് ജാമ്യം നല്‍കാതെ ഇയാളെ ജയിലിലടച്ചു.

സംഭവ സമയത്തു പള്ളിയില്‍ ഉണ്ടായിരുന്ന പൊലീസ് ചീഫിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലമാണു കൂടുതല്‍ പേര്‍ കുത്തേല്‍ക്കാതെ രക്ഷപെട്ടത്. കുത്താന്‍ ഉപയോഗിച്ച കത്തി സ്ഥലത്തു നിന്നും പൊലീസ് കണ്ടെടുത്തു. ഈ സംഭവത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. വിവരം ലഭിക്കുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നു ഫെയര്‍ഫാക്‌സ് കൗണ്ടി പൊലീസ് അഭ്യര്‍ഥിച്ചു.

You might also like

-