മുല്ലപെരിയാര്‍ ഡാം : ആശങ്ക വേണ്ട; എല്ലാ വകുപ്പുകളും ജാഗ്രതയോടെ ഉണ്ട് : ജില്ലാ കളക്ടര്‍

മുല്ലപെരിയാര്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി 2 ഡെപ്യൂട്ടി കളക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്

0

വണ്ടിപ്പെരിയാർ | മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് വര്‍ധിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി എല്ലാ വകുപ്പുകളും സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ടന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്.  . ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടവര്‍ക്കായുള്ള കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തികച്ചും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ക്യാമ്പുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ വളര്‍ത്തു മൃഗങ്ങളെ മാറ്റാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ക്യാമ്പിലും ചാര്‍ജ് ഓഫീസര്‍മാരുണ്ട്. ആരോഗ്യ സുരക്ഷാ ആവശ്യത്തിനായി എല്ലായിടത്തും ടീമിനെ സജ്ജികരിച്ചിട്ടുണ്ട്. പെരിയാറിലൂടെ ജലത്തിന് സുഗമമായി ഒഴുകാനുള്ള തടസങ്ങള്‍ നീക്കും. ജില്ലാതലത്തിലും താലൂക്ക്, വില്ലേജ്, തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. . വണ്ടിപെരിയാര്‍, ഉപ്പുതറ കേന്ദ്രികരിച്ചാണ് ഇവര്‍ ക്യാമ്പ് ചെയ്യുന്നത്. ദ്രുതകര്‍മ്മ സേന അംഗങ്ങളുടെ സഹകരണം പഞ്ചായത്ത് ഉറപ്പ് വരുത്തണം. ക്യാമ്പിലേക്ക് പോന്നവരുടെ വീടുകളില്‍ പോലീസ് നൈറ്റ് പട്രോളിംഗ് ഏര്‍പ്പാടാക്കും.

ഫയര്‍ ഫോഴ്‌സിന്റെ 4 ടീം സജ്ജമാണ്. എല്ലാ ടീമിലും ആവശ്യത്തിനുള്ള ജീവനക്കാരുണ്ട്. വനം വകുപ്പിന്റെ 2 കണ്ട്രോള്‍ റൂം വണ്ടിപെരിയാറിലും വള്ളക്കടവിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സും പ്രശ്‌നസാധ്യത പ്രാദേശങ്ങളിലുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ കെഎസ്ഇബി യുടെ താത്കാലിക സംവിധാനം തയ്യാറാണ്. വൈദ്യുതി മുടങ്ങിയാലും വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തിക്കുന്നതിന് ബിഎസ്എന്‍എല്‍ സംവിധാനം ഒരുക്കും. ജലസേചനം, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാ വകുപ്പുകളിലും കണ്ട്രോള്‍ റൂമുകള്‍ തുടങ്ങും. പീരുമേട് താലൂക്കിലെ 4 വില്ലേജുകളായ ഏലപ്പാറ,ഉപ്പുതറ, പെരിയാര്‍, മഞ്ചുമല എന്നിവിടങ്ങളില്‍ നിന്നും ഇടുക്കി താലൂക്കിലെ അയ്യപ്പന്‍ കോവില്‍, കാഞ്ചിയാര്‍ വില്ലേജുകള്‍, ഉടുമ്പഞ്ചോല താലൂക്കിലെ ആനവിലാസം എന്നീ വില്ലേജുകളില്‍ നിന്നും 3220 പേരെ മാറ്റി പാര്‍പ്പിക്കണം.ഇത് വരെ സ്വീകരിച്ച സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ അവലോകനം ചെയ്യുന്നതിനായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിക്കുകയിരുന്നു കളക്ടര്‍

യോഗത്തില്‍ ആര്‍ഡിഒ ഷാജി എംകെ, തഹസില്‍ദാര്‍മാര്‍, വകുപ്പ് തല മേധാവികള്‍, വില്ലേജ് ഓഫീസര്‍മാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

മഴക്കെടുതി, മുല്ലപ്പെരിയാര്‍ ഡാം: കണ്ടറോളെ റൂമുകൾ തുറന്നു

പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ റെയ്ഞ്ചുകള്‍ കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.തേക്കടി ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ -അഖില്‍ബാബു, (റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍) തേക്കടി ഫോണ്‍. 9072843399 വള്ളക്കടവ് ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ – ജി. അജികുമാര്‍, (റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍) വള്ളക്കടവ്: ഫോണ്‍. 9447461969

മഴക്കെടുതി രൂക്ഷമാകുന്നതിലൂടെ വഞ്ചിവയല്‍ ആദിവാസി കോളനി ഒറ്റപ്പെട്ടാല്‍ അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പെരിയാറിന്റെ മറുവശത്തായി ഒരു വാഹനവും വഞ്ചിവയല്‍ ഇ.ഡി.സിയുടെ സെക്രട്ടറിയായ പി.എല്‍ ജോബി, സെക്ഷന്‍ ഫോറസററ് ഓഫീസറുടെ നേതൃത്വത്തില്‍ ജീവനക്കാരെയും താല്‍ക്കാലിക വാച്ചര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.

ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ – പി.എല്‍ ജോബി, (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) വള്ളക്കടവ് സെക്ഷന്‍ ഫോണ്‍. 9037124752

തേക്കടി കേന്ദ്രീകരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ നേരിടുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിനെ (STF) സജ്ജമാക്കി വിന്യസിച്ചിട്ടുണ്ട്.

ഡാമിലെ ജലനിരപ്പും ബന്ധപ്പെട്ട കാര്യങ്ങളും അടിയന്തിരമായി അറിയിക്കാനും സത്വരനടപടികള്‍ സ്വീകരിക്കുന്നതിനുമായി മുല്ലപ്പെരിയാര്‍ ഡാം സൈറ്റില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുകയും ജീവനക്കാരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ -എസ്.രാജന്‍, (സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍) ഫോണ്‍. 9446136293
മുല്ലപ്പെരിയാര്‍ ഡാം സൈറ്റിലേക്ക് അടിയന്തിരമായി എത്തിച്ചേരുന്നതിനുള്ള വള്ളക്കടവ് – ഡാം സൈറ്റ് റോഡിലെ തകര്‍ന്ന ചപ്പാത്ത് ദ്രുതഗതിയില്‍ താല്‍ക്കാലികമായി അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്.

അടിയന്തിര ഘട്ടത്തില്‍ പെരിയാറിനോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കുമായി വള്ളക്കടവ് റെയ്ഞ്ച് കേന്ദ്രീകരിച്ച് മുഴുവന്‍ ജീവനക്കാരുടേയും താല്‍ക്കാലിക വാച്ചര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി പെരിയാര്‍ ഈസ്റ്റ് ഡിവിഷന്റെ അധീനതയിലുള്ള ബോട്ടുകളും മറ്റ് വാഹനങ്ങളും പൂര്‍ണ്ണമായും സജ്ജമാക്കിയിട്ടുണ്ട്.

വഞ്ചിവയല്‍ കോളനി ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ജീവനക്കാര്‍ രാത്രികാല പരിശോധനകള്‍ നടത്തിവരുന്നു.
അപകട ഭീഷണിയുയര്‍ത്തുന്നതും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി സുരക്ഷിതത്ത്വം ഉറപ്പാക്കിയിട്ടുണ്ട്.
പെരിയാറിന് കുറുകെ വള്ളക്കടവ് – വഞ്ചിവയല്‍ ആദിവാസി കോളനിയിലേയ്ക്കുള്ള പാലത്തില്‍ വന്നടിഞ്ഞ തടികളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയിട്ടുണ്ട്.

മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഡെപ്യൂട്ടി ഡയറക്ടര്‍ പെരിയാര്‍ ഈസ്റ്റ് ഡിവിഷന്റെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിക്കുകയും ദുരന്ത നിവാരണ അതോരിറ്റിയുടെ സമയാസമയങ്ങളിലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്തുവരുന്നുണ്ടെന്ന് പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. സുനില്‍ ബാബു അറിയിച്ചു. തേക്കടി: ഫോണ്‍. 9447979091

You might also like

-