ജോലി വാഗ്ദാനം ചെയ്തു പണത്തട്ടിപ്പ് മുന്‍കൂര്‍ ജാമ്യം തേടി സരിത നായര്‍

കെടിഡിസി, ബിവറേജസ് കോര്‍പറേഷൻ എന്നിവ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

0

തിരുവനന്തപുരം: ജോലി തട്ടിപ്പു കേസിൽ മുന്‍കൂര്‍ ജാമ്യം തേടി സരിത നായര്‍ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസാണ് നിയമന തട്ടിപ്പിൽ കേസെടുത്തത്. രണ്ടു മാസം മുൻപാണ് കേസെടുത്തതെങ്കിലും പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ ആരോപണം ഉന്നയിച്ചിരുന്നു.

കെടിഡിസി, ബിവറേജസ് കോര്‍പറേഷൻ എന്നിവ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് പരാതി നല്‍കിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയാറാക്കി നൽകിയായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ ഇരുപതോളം പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വ്യാജരേഖയുണ്ടാക്കി കോടതിയെ കബളിപ്പിച്ചിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.സരിതയ്ക്കെതിരെ കേസ് രജിസറ്റർ ചെയ്തതിനു പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് ബെവ്കോ എംഡി സർക്കാരിന് കത്ത് നൽകിയിരുന്നു. കോർപറേഷന്റെ പേരിൽ വ്യാജ നിയമന ഉത്തരവു നൽകി സാമ്പത്തിക തട്ടിപ്പു നടത്തിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ മുഖേനയാണ് എക്സൈസ് വകുപ്പിന് എംഡി കത്തു നൽകിയത്. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്കു കൈമാറി. ബെവ്കോ എംഡി ജി.സ്പർജൻ കുമാറാണ് സർക്കാരിന് കത്ത് നൽകിയത്.

കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. കുന്നത്തുകാൽ പഞ്ചായത്തിലെ ഇടതു സ്ഥാനാർഥി ടി.രതീഷ്, ഷാജു പാലിയോട് എന്നിവരാണ് മറ്റു പ്രതികൾ. തട്ടിപ്പിലൂടെ ലഭിച്ച പണം സരിതയുടെ പേരിലുള്ള തിരുനെൽവേലിയിലെ മഹേന്ദ്രഗിരി ബാങ്കിലെ അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഇതിനിടെ ബെവ്കോയിൽ ഉന്നത ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവുമായി പരാതിക്കാരൻ രംഗത്തെത്തിയിട്ടുണ്ട്. ബെവ്കോ ഉദ്യോഗസ്ഥയായ മീനാകുമാരിക്ക് കൊടുക്കാനെന്ന പേരിൽ പണം വാങ്ങിയെന്നാണ് പരാതിക്കാരനായ അരുണിന്റെ മൊഴി. പിന്നീട് മീനാകുമാരിയെ വിളിച്ചെങ്കിലും ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണമെന്നും അരുൺ പറയുന്നു. ഇക്കാര്യം അരുൺ സരിതയെ അറിയിച്ചു. ഇതിനു പിന്നാലെ മീനാകുമാരി അരുണിനെ വിളിച്ച് താൻ പറഞ്ഞകാര്യം എന്തിനാണ് മറ്റുള്ളവരോട് പറഞ്ഞതെന്നു ചോദിച്ചതായും അരുൺ മൊഴി നല്‍കിയിട്ടുണ്ട്.

You might also like

-