മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു

പരുമല പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്രയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു.

0

പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ തിരഞ്ഞെടുത്തു. പരുമല സെമിനാരി അങ്കണത്തിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തേ, മാർ സേവേറിയോസിനെ പുതിയ കാതോലിക്കാ ബാവായായി സുന്നഹദോസ് നിർദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷൻ ഇന്ന് ഒൗദ്യോഗിക അംഗീകാരം നൽകുകയായിരുന്നു. അടുത്തദിവസം തന്നെ വാഴിക്കലിനു നടപടികളുമുണ്ടാവും.
പരുമല പള്ളിയിലെ പ്രാർഥനയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്രയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ അസോസിയേഷൻ നഗരിയിൽ എല്ലാ പ്രതിനിധികളും പ്രവേശിച്ച് യോഗവും തിരഞ്ഞെടുപ്പും നടത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം അസോസിയേഷൻ പ്രസിഡന്റ്‌ കുര്യാക്കോസ് മാർ ക്ലിമ്മീസാണ് പ്രഖ്യാപിച്ചത്. തീരുമാനം അസോസിയേഷൻ അംഗങ്ങൾ കയ്യടിയോടെ പാസ്സാക്കുകയും ആചാര വെടി മുഴക്കുകയും ചെയ്തു. തുടർന്ന് ഔദ്യോഗിക വേഷവും സ്ഥാന ചിഹ്നങ്ങളും നൽകി. സഭാധ്യക്ഷന്റെ പുതിയ പേര് വാഴിക്കൽ ചടങ്ങിൽ പ്രഖ്യാപിക്കും. അഭിഷേക ചടങ്ങുകൾ തീരുമാനിക്കാൻ ഇന്നു വൈകിട്ട് അഞ്ചിന് സുന്നഹദോസ് ചേരും.

മലങ്കര സഭ ഒന്നാണെന്നും ഒരു കുടുംബമാണെന്നും പുതിയ പരമാധ്യക്ഷൻ പ്രതികരിച്ചു. സഹോദരങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടണം. വിഭാഗീയത നാം ആഗ്രഹിക്കുന്നില്ലെന്നും മാത്യൂസ് മാർ സെവേറിയോസ് പ്രതികരിച്ചു.

നിലവിൽ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാർ സേവേറിയോസ്. കാലം ചെയ്ത ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയുടെ അസിസ്റ്റന്റായിരുന്നു ഡോക്ടർ മാത്യൂസ് മാർ സേവേറിയോസ്. കാര്‍ക്കശ്യക്കാരനായ തീരുമേനിയായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. സഭാ കേസുകളുടെ മേൽനോട്ട ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.

1949 ഫെബ്രുവരി രണ്ടിന് കോട്ടയം വാഴൂര്‍ മറ്റത്തിൽ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1978ലാണ് വൈദികനാവുന്നത്. 1973-ൽ മെത്രാപ്പൊലീത്തയായി. തുടര്‍ന്ന് സുനഹദോസ് മുൻ സെക്രട്ടറിയായും മലങ്കര ഓര്‍ത്തഡോക്സ് വൈദിക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് മുൻ ബാവയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തന്റെ 72-ാം വയസ്സിൽ ഓര്‍ത്തഡോക്സ് സഭയുടെ നായകത്വത്തിലേക്ക് എത്തുകയാണ്

You might also like

-