‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ’ അനിൽ ആൻ്റണി യെ തള്ളി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ.

"ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാർ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല,മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു.ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്

0

തിരുവനന്തപുരം| ബിബിസി ഡോക്യുമെൻ്ററി ‘ഇന്ത്യ – ദി മോദി ക്വസ്റ്റ്യൻ” കെപിസിസി മീഡിയ സെൽ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആൻ്റണിയുടെ മകനുമായ അനിൽ ആൻ്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കെപിസിസി ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന പൂർത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പിൽ പിടിച്ച് കോൺഗ്രസിനെ അപഹസിക്കാൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരൻ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യൂമെന്റിയായി പ്രദർശിപ്പിക്കുമ്പോൾ അതിനെ രാജ്യവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് മുൻകൈയ്യെടുത്ത് ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു.

“ചരിത്ര വസ്തുതകളെയും യാഥാർത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാർ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധർമ്മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല,മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു.ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്. അധികാരവും പണക്കൊഴുപ്പും കൊണ്ട് വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുൾ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാൻ ശ്രമിക്കുന്ന നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ച് പറഞ്ഞ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. നഗ്നമായ സത്യം പുറംലോകത്തോട് വിളിച്ച് പറയുമ്പോൾ അതിൽ അസഹിഷ്ണുത കാട്ടുന്നത് ജനാധിപത്യത്തിന് തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് ഇരുവർക്കും ഉണ്ടാകണം. ഡോക്യൂമെന്റിറി പ്രദർശിപ്പിക്കാൻ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണ്.

ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാർ നിലപാടുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും സംഘപരിവാറും വിലക്ക് കൽപ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേർചിത്രം വരച്ചുകാട്ടുന്ന ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രദർശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണ്”-കെ സുധാകരൻ പറഞ്ഞു

അതേസമയം ജെഎന്‍യു സര്‍വകലാശാലയില്‍ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം കഴിഞ്ഞ് പിരിഞ്ഞു പോകുന്നതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകരുള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലേറും സംഘര്‍ഷവുമുണ്ടായതോടെയാണ് പ്രതിഷേധം തുടങ്ങിയത്. കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. കല്ലേറില്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു. കല്ലെറിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി എസ് യു പ്രസിഡന്റ് ഐഷി ഘോഷ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.പ്രതിഷേധം തുടരുകയാണെങ്കിലും കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ലെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനുമുന്നിലും എസ്എഫ്‌ഐ പ്രതിഷേധം തുടരുകയാണ്. കല്ലെറിഞ്ഞ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ തടഞ്ഞുവച്ചെങ്കിലും പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. നിലവില്‍ എസ്എഫ്‌ഐ നേതാക്കളുമായി പൊലീസ് ചര്‍ച്ച നടത്തുകയാണ്.

You might also like

-