കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ 21.5 കോടി രൂപയുടെ തിരിമറി നടന്നതായി ഓഡിറ്റ് റിപ്പോർട്ട്

സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പ്പറേഷന്‍റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്.

0

കോഴിക്കോട്| കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ നടന്നത് 21.5 കോടി രൂപയുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോർട്ട്. സ്വകാര്യ വ്യക്തികളും തട്ടിപ്പിനിരയായി. 9 സ്വകാര്യ അക്കൗണ്ടുകളിൽ നിന്നും 8 കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെട്ടു.സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പ്പറേഷന്‍റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. മൊത്തം ഇരുപത്തൊന്നര കോടിയുടെ തിരിമറിയാണ് ഈ 17 അക്കൗണ്ടുകളിലായി നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്.

ഇതുവരെ നടന്ന പരിശോധനയില്‍ 12 കോടി 64 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. രേഖകളില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെട ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്‍റെ പരാതി. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന. കേസിലെ പ്രതി എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കഴിഞ്ഞ 29ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

അതേസമയം, കോഴിക്കോട് കോർപ്പറേഷൻ മേയർ ഭവനിൽ പ്രതിഷേധിച്ച 10 പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കേസെടുത്തു. കൗൺസിൽ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയ്ക്കെതിരെയും കേസെടുത്തു. പൊതു മുതൽ നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ തുടങ്ങി വകുപ്പുകൾ ചുമത്തി. കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിലാണ് നടപടി.മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയർ പറഞ്ഞു. വീട്ടിനകത്ത് ബെഡ്റൂമിൽ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവർത്തി ആണ് യുഡിഎഫ് കൺസിലാർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാൽ കരുതിക്കൂട്ടി വന്നതാണെന്നും മേയർ പറഞ്ഞു.

You might also like

-