ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി,വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മതി

നിലവിൽ ഹിജാബ് നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്താനാകില്ലെന്ന് കോടതി പറയുന്നു. നിർബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് ഇതിനെ പറയാനാകില്ലെന്നും കോടതി പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി പറയുന്നു. ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകില്ലെന്നും കോടതി പറഞ്ഞു.

0

ബംഗളുരു | ഹിജാബ് നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നിലപാടിനേയും ഉത്തരവിനേയും ശരിവച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഹിജാബ് നിർബന്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഹിജാബ് നിരോധനം തുടരും എന്ന് വ്യക്തമായിരിക്കുകയാണ്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതു.
നിലവിൽ ഹിജാബ് നിരോധനം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് വിലയിരുത്താനാകില്ലെന്ന് കോടതി പറയുന്നു. നിർബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് ഇതിനെ പറയാനാകില്ലെന്നും കോടതി പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി പറയുന്നു. ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. യൂണിഫോമിനെ എതിര്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കാകില്ലെന്നും കോടതി പറഞ്ഞു.

കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്ന് വിധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ബഞ്ച് നിർണായകമായ മൂന്ന് ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. കേസിന്‍റെ വിവിധ വശങ്ങൾ പരിശോധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവർ നിരീക്ഷിച്ചതിങ്ങനെയാണ്.

ചോദ്യം ഒന്ന്: ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഭാഗമാണോ?
ഉത്തരം: അല്ല

ചോദ്യം രണ്ട്: യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശ ലംഘനമാണോ?
ഉത്തരം: അല്ല

ചോദ്യം മൂന്ന്: സർക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് റദ്ദാക്കേണ്ടതുണ്ടോ?
ഉത്തരം: ആവശ്യമില്ല.

ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ യൂണിഫോം നടപ്പാക്കാൻ ഒരു സംസ്ഥാനസർക്കാർ തീരുമാനിച്ചാൽ അത് എതിർക്കാൻ വിദ്യാർത്ഥികൾക്ക് കഴിയില്ല. യൂണിഫോം എന്നത് എതിർക്കപ്പെടേണ്ട കാര്യമല്ല. മൗലികാവകാശലംഘനമല്ല. അനുവദനീയമായ നിയന്ത്രണങ്ങളുടെ ഭാഗം മാത്രമാണ്. ഹിജാബ് മതപരമായി അവിഭാജ്യഘടകമാണെന്നും സ്ത്രീകൾക്ക് നിർബന്ധമായും ധരിക്കേണ്ട ഒന്നാണെന്നും തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്നും, കേസിൽ മെറിറ്റില്ലെന്നും കർണാടക ഹൈക്കോടതി നിരീക്ഷിക്കുന്നു.

1 ഹിജാബ് നിർബന്ധിത മതാചാരമല്ല
2 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം
3 യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല
4 യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല
5 വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട്
6 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി
7 കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല
8 കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല

ഹർജിയുമായി ഹൈക്കോടതിയിലെത്തിയ വിദ്യാർത്ഥികൾ, ഉഡുപ്പി സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ച കോളേജ് ഡെവലപ്മെന്‍റ് കമ്മിറ്റി ചെയർമാനായ ബിജെപി എംഎൽഎയെയും വൈസ് ചെയർമാനെയും കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ പ്രിൻസിപ്പാളിനെയും ലക്ചറർമാരെയും സസ്പെൻഡ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും കോടതി തള്ളി.

ഇത് അംഗീകരിക്കാവുന്നതാണോ, അല്ലയോ എന്നതൊക്കെ തീർച്ചയായും ഇനിയും പരിശോധിക്കപ്പെടുമെന്നും, പരമോന്നതനീതിപീഠത്തിലേക്ക് തീർച്ചയായും നിയമപോരാട്ടം നീളുമെന്നും ഉറപ്പാണ്. കർണാടക ഹൈക്കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഹർജി നൽകിയ വിദ്യാർത്ഥിനികൾ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. മാസങ്ങൾ മാത്രമേ ഇനി കർണാടക തെരഞ്ഞെടുപ്പിന് ബാക്കിയുള്ളൂ. ഈ സാഹചര്യത്തിൽ കൃത്യമായ നിലപാടിലുറച്ച് സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാം.

ഹിജാബ് മാതാചാരത്തിന്‍റെ മൗലികാവകാശങ്ങളുടെയും ഭാഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19, 25 അനുച്ഛേദത്തിന്‍റെ ലംഘനമാണ് ഹിജാബ് നിരോധനം എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹിജാബ് മതാചാരത്തിന്‍റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്‍റെ കാര്യത്തിൽ ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ബിജെപി കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവരും ഉത്തരവിനെ സ്വാഗതം ചെയ്ത് രംഗത്തെത്തി. മുസ്ലിം വിദ്യാർത്ഥിനികൾക്ക് രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ മുഖ്യധാരയിലേക്ക് കടന്ന് വരാനുള്ള ഒരു അവസരമാണിതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു. തന്‍റെ വാദം ശരിയായതിൽ പ്രത്യേക സന്തോഷം ഒന്നുമില്ല. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിർമാണത്തിൽ പങ്കുചേരണമെന്നും ഗവർണർ പറഞ്ഞു.

കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. സംസ്ഥാനവും രാജ്യവും മുന്നോട്ട് പോകേണ്ടതുണ്ട്. കോടതി വിധി അംഗീകരിച്ച് എല്ലാവരും സമാധാനം പാലിക്കണം. വിദ്യാർത്ഥികളുടെ അടിസ്ഥാന കർതവ്യം പഠിക്കുക എന്നതാണ്. അതിനാൽ ബാക്കി എല്ലാം മാറ്റി വച്ച് വിദ്യാർത്ഥികൾ പഠിക്കണമെന്നും മന്ത്രി.അതേസമയം കേസില്‍ വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ ബംഗളുരു, മൈസുരു, ബെഗളാവി എന്നിവിടങ്ങളില്‍ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനങ്ങള്‍ക്കും ആളുകള്‍ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗെ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like

-