അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ

"ചൈനീസ് സൈനികരുടെ പ്രവര്‍ത്തികള്‍ മൂലം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം അസ്വസ്ഥമാണെന്നും സ്ഥിതിഗതികള്‍ പരിഹരിക്കുന്നത് വരെ ബന്ധം സാധാരണ നിലയിലാകില്ലെന്നും

0

ഡൽഹി | സമാധാനം പുനസ്ഥാപിക്കാന്‍ അതിർത്തിയിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ കശ്മീര്‍ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി. “ചൈനീസ് സൈനികരുടെ പ്രവര്‍ത്തികള്‍ മൂലം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം അസ്വസ്ഥമാണെന്നും സ്ഥിതിഗതികള്‍ പരിഹരിക്കുന്നത് വരെ ബന്ധം സാധാരണ നിലയിലാകില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ചൈനയുമായുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ ശാന്തിയും സമാധാനവും സമാധാനവുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര ബന്ധത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടേയും ചൈനയുടേയും സൈനിക മേധാവികള്‍ തമ്മില്‍ ഇതിനോടകം തന്നെ 15 റൗണ്ട് ചര്‍ച്ചകള്‍ നടന്നുവെന്നും ഉഭയകക്ഷി ബന്ധത്തില്‍ പുരോഗതി കൈവരിക്കുന്നതായും അദ്ദേഹം പറഞ്ഞു. പരസ്പര ബഹുമാനം, പരസ്പരം വികാര വിചാരങ്ങള്‍ മനസിലാക്കല്‍, താത്പര്യങ്ങള്‍ എന്നിവ ബന്ധം പുനഃസ്ഥാപിക്കുന്നതിലെ മൂന്ന് നിര്‍ണായക ഘടകങ്ങളാണെന്നും ജയശങ്കര്‍ അടിവരയിട്ടു പറഞ്ഞു.

ഇന്ത്യയുമായി ബന്ധപ്പെട്ട് ചൈന ഒരു സ്വതന്ത്ര നയം പിന്തുടരുമെന്നും ആ നയങ്ങളെ മറ്റ് രാജ്യങ്ങളെയോ ബന്ധങ്ങളെയോ സ്വാധീനിക്കാന്‍ അനുവദിക്കില്ലെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. ജമ്മു കശ്മീരിനെ സംബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പ്പറേഷനില്‍ വാങ് നടത്തിയ പ്രസ്താവനയുടെ വിഷയവും യോഗത്തില്‍ ഉന്നയിക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു.

ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ കുറിച്ചും ചര്‍ച്ച നടന്നതായും ജയശങ്കര്‍ വ്യക്തമാക്കി. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കാളിത്തം ചൈന ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ക്വാഡ്, ഇന്തൊ-പസഫിക് എന്നീ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികള്‍, പാകിസ്താനില്‍ നിന്നുള്ള ഭീകരവാദം തുങ്ങിയവയും ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൂണ്ടിക്കാട്ടി. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണം. പാംഗോഗ്, ഗോഗ്ര, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റത്തിന് ഇന്ത്യ ഉദ്ദേശിച്ച വേഗതയില്ല. നേരത്തെ നടന്ന നയതന്ത്ര സൈനിക തല ചര്‍ച്ചകളിലെ ധാരണ ലംഘിച്ചതിലുള്ള അതൃപ്തിയും കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇസ്ലലമാബാദും അഫ് ഗാനിസ്ഥാനും സന്ദര്‍ശിച്ച ശേഷമാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഇവിടങ്ങളിലെ യാത്രാ പദ്ധതിയടക്കം രഹസ്യമാക്കി വയക്കേണ്ടതിനാല്‍ ചൈനയുടെ അഭ്യർത്ഥന മാനിച്ചാണ് സന്ദര്‍ശനം പരസ്യപ്പെടുത്താത്തതെന്നും വിദേശ കാര്യമന്ത്രി അറിയിച്ചു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ചില മുസ്ലീം സുഹൃത്തുക്കള്‍ പങ്കുവച്ച വികാരമാണ് ചൈനക്കെന്ന് ഇസ്ലമാബാദില്‍ നടന്ന ഒഐസി യോഗത്തില്‍ വാങ് യീ നടത്തിയ പരമാര്‍ശത്തിലും ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലുമായും വാങ് യീ കൂടിക്കാഴ്ച നടത്തി. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യയിൽ എത്തുന്നത്.

You might also like

-