നവ്യോത് സിങ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബിൽ രണ്ടു മന്ത്രിമാർകുടി രാജിവച്ചു

സിദ്ദുവിന്റെ വിശ്വസ്തനായ പര്‍ഗത് സിങ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ്.

0

അമൃത്സർ:  പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി പര്‍ഗത് സിങ് രാജിവെച്ചു. ജലവിഭവ വകുപ്പ് മന്ത്രി റസിയ സുല്‍ത്താന രാജിവെച്ചതിന് പിന്നാലെയാണ് ഒരു മന്ത്രി കൂടി രാജിവെച്ചിരിക്കുന്നത്. സിദ്ദുവിന്റെ വിശ്വസ്തനായ പര്‍ഗത് സിങ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനാണ്. ജലന്തര്‍ കാണ്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പര്‍ഗത് സിങ്. പി.സി.സി അധ്യക്ഷന്‍ നവ്യോത് സിങ് സിദ്ദു ഇന്ന് രാജിവെച്ചിരുന്നു. തുടര്‍ന്ന് പി.സി.സി ട്രഷറര്‍ ഗുല്‍സാര്‍ ഇന്ദര്‍ ചഹാറും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു റസിയ സുല്‍ത്താനയുടെ രാജി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായുള്ള അഭിപ്രായ ഭിന്നതയാണ് സിദ്ദുവിന്റെ രാജിക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സിദ്ദുവിന്റെ നോമിനിയായാണ് ചന്നി മുഖ്യമന്ത്രിയായത്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ഇരുവരും തമ്മില്‍ ഇടയുകയായിരുന്നു.

‘നയങ്ങളുള്ള ആളാണ് സിദ്ദു സാഹബ്. പഞ്ചാബിനും പഞ്ചാബിയ്യത്തിനും വേണ്ടി സംസാരിക്കുന്ന നേതാവ്’- എന്നാണ് റസിയ പിസിസി മുൻ അധ്യക്ഷനെ വിശേഷിപ്പിച്ചത്.117 അംഗ പഞ്ചാബ് നിയമസഭയിലെ ഏക മുസ്‌ലിം ജനപ്രതിനിധിയാണ് റസിയ സുൽത്താന. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ മലർകോട്‌ലയിൽ നിന്നാണ് ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് ഇവർ സഭയിലെത്തുന്നത്. 2017ലെ തെരഞ്ഞെടുപ്പിൽ അകാലിദളിലെ മുഹമ്മദ് ഉവൈസിനെ 12000 ത്തിലേറെ വോട്ടുകൾക്കാണ് റസിയ സുല്‍ത്താന തോൽപ്പിച്ചത്. അഞ്ചു ധീരതാ പുരസ്‌കാരങ്ങൾ നേടിയ പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെ ഭാര്യയാണ്

അതിനിടെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി. അദ്ദേഹം നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. എന്നാല്‍ തന്റെ സുഹൃത്തുക്കളെ കാണാന്‍ വേണ്ടി മാത്രമാണ് ഡല്‍ഹിയിലെത്തിയതെന്ന് അമരീന്ദര്‍ പറഞ്ഞു.

You might also like

-