എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ എറണാകുളം പനങ്ങാട്ടെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി
കൊച്ചി: വ്യവസായി എം.എ. യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ എറണാകുളം പനങ്ങാട്ടെ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി.കുഫോസ് കാംപസ് മൈതാനത്ത് ഇറക്കേണ്ടിയിരുന്ന ഹെലികോപ്ടർ ലാൻഡിംഗിന് നിമിഷങ്ങൾ മുമ്പ് അടിയന്തരമായി നിലത്തിറക്കുകയായിരുന്നു. യന്ത്രത്തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടറിൽ യൂസഫലിയും ഭാര്യയുമുൾപ്പെടെ ഏഴുപേരാണുണ്ടായിരുന്നത്. ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല.ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക്ഷോർ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് വിശദീകരണം. ഹെലികോപ്റ്റർ പവർ ഫെയ്‌ലർ ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പനങ്ങാട് സിഐ പ്രതികരിച്ചു. ആർക്കും പരിക്കില്ല. പൈലറ്റുമായി സംസാരിച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്നും സിഐ കൂട്ടിച്ചേര്‍ത്തു.