ഹരിതയുടെ ലൈം​ഗികാധിക്ഷേപ പരാതി എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ അറസ്റ്റ് ചെയ്തു

അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറുമെന്നും നവാസ് പറഞ്ഞു. നവാസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

0

കോഴിക്കോട്: ഹരിതയുടെ ലൈം​ഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നെന്നായിരുന്നു നവാസിന്‍റെ പ്രതികരണം.അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ് പ്രചരിക്കുന്നത്. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറുമെന്നും നവാസ് പറഞ്ഞു. നവാസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ഇതാദ്യമായാണ് നവാസിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ജൂൺ 22ന് കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിൽ ഹരിത പ്രവർത്തകരെ അധിക്ഷേപിച്ചു എന്നാണ് പരാതി.

അതേസമയം ഹരിതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വഷളാക്കിയത് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമെന്ന് എം.എസ്.എഫിലെ ഒരു വിഭാഗം. എം.എസ്.എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂറിന്റെ നേതൃത്വത്തില്‍ എട്ട് സംസ്ഥാന ഭാരവാഹികള്‍ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് നൽകിയ കത്തിലാണ് വിമര്‍ശനം.
പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ലീഗ് നേതൃത്വത്തിന് പാളിച്ചയുണ്ടായി. പി.എം.എ സലാമിന്റെ അപക്വമായ ഇടപെടലാണ് പരാതി വനിതാകമ്മീഷൻ വരെ എത്തിച്ചതെന്നും കത്തില്‍ പറയുന്നു. പാർട്ടിഭരണഘടന പ്രകാരം അധികാരമില്ലാത്ത ഉന്നതാധികാര സമിതിയാണ് ഹരിതയെ പിരച്ചുവിട്ടത്, ഈ നടപടി നീതീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

You might also like

-