കൊച്ചി ഫ്‌ളാറ്റിലെ പീഡനം; പ്രതി മാര്‍ട്ടിന്റെ ജാമ്യഹര്‍ജി തള്ളി

കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ നടപടി തെറ്റില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

0

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതി ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ നടപടി തെറ്റില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് മാര്‍ട്ടിന്‍ ജോസഫിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തിരുന്നു. യുവതിയെ മര്‍ദിച്ചത് പ്രതി സമ്മതിച്ചിട്ടുണ്ട്. യുവതിയെ ആക്രമിച്ചത് മറ്റ് ബന്ധമുണ്ടെന്ന സംശയത്തിലാണെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. നേരത്തേ വിവാഹം കഴിച്ചിരുന്നെന്ന വിവരം യുവതി മറച്ചുവച്ചെന്നും ഇയാള്‍ മൊഴി നല്‍കിയതായാണ് വിവരം.

ടാര്‍സനെന്ന വിളിപ്പേരുള്ള സുഹൃത്തിന്റെ സഹായത്താലാണ് മാര്‍ട്ടിന്‍ ജോസഫ് തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞത്. ഇയാള്‍ തന്നെയാണ് മറ്റ് സൗകര്യങ്ങളും ഒരുക്കി നല്‍കിയത്. ഒളിവില്‍ കഴിയുന്നതിനിടെ മാര്‍ട്ടിന് ഭക്ഷണമെത്തിച്ച റോയ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ വച്ച് കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

You might also like

-