ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേ ആപത്താണെന്ന് , പിസി ജോര്‍ജ്

ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മലയോരമേഖലകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0

കോട്ടയം| ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനുള്ള ഉപഗ്രഹ സര്‍വേ ജനങ്ങള്‍ക്ക് ആപത്താണെന്ന് മുന്‍ എംഎല്‍എ പിസി ജോര്‍ജ്. കാട്ടുപന്നികളെയും പെരുമ്പാമ്പുകളെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍, മനുഷ്യജീവന് വില നല്‍കുന്നില്ലെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ബഫര്‍സോണ്‍ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. മലയോരമേഖലകളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളായ കോരുത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളുടെ വിവിധ വാര്‍ഡുകളും ബഫര്‍ സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ ഭൂവിസ്തൃതിയുടെ 72.44% വനപ്രദേശമായ ഇടുക്കി ജില്ലയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ആയി മാറിയാല്‍ വില്ലേജുകളെയാണ് അത് ബാധിക്കുന്നത്. ജില്ലയില്‍ ജനജീവിതം അസാധ്യമായി തീരുന്ന സ്ഥിതിവിശേഷം ഉണ്ടാകുമെന്നുംഅദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സർക്കാർ വൻതോതിൽ ധൂർത്ത് നടത്തുകയാണെന്ന് പിസി ജോർജ് ആരോപിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ ഇതിന് തെളിവാണ്.ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിർമ്മാണം അനാവശ്യമാണെന്ന് പിസി ജോർജ് വിമർശിച്ചു. പിണറായി വിജയന് പാല് കുടിക്കണമെങ്കിൽ മിൽമ നൽകില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റർ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ട് എന്നും പിസി ജോർജ് ആരോപിച്ചു.

ഓസ്ട്രേലിയയിൽ ലൈസൻസ് ഉള്ള എല്ലാവർക്കും മൂന്നുമാസം ഇഷ്ടമുള്ള മൃഗത്തെ വെടിവെച്ചുകൊല്ലാം എന്ന് ജോർജ് പറയുന്നു. നാട്ടുപന്നി 5 കുഞ്ഞുങ്ങളെയാണ് പ്രസവിക്കുന്നതെങ്കിൽ കാട്ടു പന്നി 20 കുഞ്ഞുങ്ങളെ ഒരു കൊല്ലം പ്രസവിക്കുന്നു. കാട്ടുപന്നിയെ കൊല്ലാനുള്ള അനുവാദമെങ്കിലും ജനങ്ങൾക്ക് കൊടുക്കണം എന്നും ജോർജ് ആവശ്യപ്പെട്ടു. ആന ആവശ്യമുള്ളതിന്റെ പത്തിരട്ടിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. കടുവയും കാട്ടുപോത്തും എല്ലാം ഇതേപോലെ വർദ്ധിച്ചിരിക്കുകയാണ്.പ്രകൃതി നിയമമനുസരിച്ച് വേണ്ട മൃഗങ്ങളുടെ എണ്ണത്തിൽ കൂടുതലുള്ള മൃഗങ്ങളെ വെടിവെച്ചു കൊല്ലാൻ സർക്കാർ തീരുമാനിക്കണം എന്നും പിസി ജോർജ് ആവശ്യപ്പെട്ടു. പ്രകൃതിസ്നേഹികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന അവസ്ഥ വരും എന്നാണ് ജോർജ് പറയുന്നത്. ഫോറസ്റ്റുകാരെ കത്തിക്കട്ടെ എന്നാണ് ഇന്നലെ നാട്ടുകാരിൽ ഒരാൾ ചോദിച്ചത്.

ജോസ് കെ മാണിക്ക് എതിരെയും പിസി ജോർജ് രൂക്ഷ വിമർശനം ഉന്നയിച്ചു. പരസ്യമായി എതിരഭിപ്രായം പറഞ്ഞശേഷം പിണറായിയുടെ അടുത്ത് നിന്ന് വെറുതെ പറഞ്ഞതാണ് എന്ന് പറയുന്ന നിലപാടാണ് ജോസ് കെ മാണിക്ക്.സർക്കാറിന് എതിരെ സമരം ചെയ്യുകയല്ല റോഷി അഗസ്റ്റിൻ ചെയ്യേണ്ടത്.സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ കേരള കോൺഗ്രസ് എം തയ്യാറാവണം.

കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ ഒരു പത്തുകൊല്ലമെങ്കിലും തുടരുമെന്നും പിസി ജോർജ് പറയുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഒക്കെ ഒരു വഴിക്ക് നടക്കും.
ഒരു പത്തുവർഷത്തേക്ക് മോഡിയെ പുറത്താക്കാൻ ആകില്ല.രണ്ടുമാസത്തിനുള്ളിൽ സംസ്ഥാന ബിജെപിയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നും പിസി ജോർജ് പ്രവചിച്ചു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിൽക്കില്ല എന്നു പറയുന്നില്ല.പക്ഷേ അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാനുള്ള മോഹമിപ്പോഴും നിലനിൽക്കുകയാണ്.ചതുഷ്കോണ മത്സരം നടന്നാൽ പത്തനംതിട്ടയിൽ വിജയിക്കും. ലോക്സഭയിൽ പോയാലും ഹിന്ദി പ്രശ്നമല്ല.താൻ ഹിന്ദി മാധ്യമിക് പാസായ ആളാണ് എന്നും ജോർജ് കൂട്ടിച്ചേർത്തു.

.

You might also like

-