സംരക്ഷിത വന മേഖലകളുടെ ഒരു കിലോമീറ്റര്‍ ബഫർ സോൺ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ

സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്

0

കോഴിക്കോട് | സംരക്ഷിത വന മേഖലകളുടെ അതിര്‍ത്തിക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിര്‍ബന്ധമായും വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. സർക്കാർ ജനങ്ങൾക്കൊപ്പമാണ്. ചില മേഖലകളിൽ നിന്ന് കടുത്ത പ്രതികരണങ്ങളാണ് വരുന്നത്. ഇത് പാടില്ല. ഇളവിനായി സംസ്ഥാനത്തിന് എംപവേർഡ് കമ്മിറ്റിയെയയും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തെയും സമീപിക്കാമെന്ന് കോടതി വിധിയിലുണ്ട്. അതനുസരിച്ച് കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും വനംമന്ത്രി വ്യക്തമാക്കി. ഹൈറേ‌ഞ്ച് സംരക്ഷണസമിതി ഈ ഉത്തരവിനെതിരെ വലിയ സമരാഹ്വാനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

”എറണാകുളത്തെ മംഗള വനത്തിനു മാത്രമായി സർക്കാർ ഒരു ശ്രമവും നടത്തില്ല, എല്ലാ വന്യജീവി സങ്കേതങ്ങളുടെയും പരിസരത്തുള്ള ജനങ്ങളുടെ താൽപര്യത്തിനാണ് പരിഗണന. അത് ഒരു പ്രദേശത്ത് മാത്രമായി ചുരുങ്ങില്ല. അനാവശ്യമായി ആശങ്ക പരത്തേണ്ടതില്ല. ശുപാർശകളുടെ അടിസ്ഥാനത്തിൽ മാത്രമേ വനം വകുപ്പിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂ”, മന്ത്രി പറയുന്നു. ഈ വിഷയത്തിൽ ആരുമായും ചർച്ച നടത്താൻ സർക്കാരിന് മടിയില്ലെന്നും, എന്നാൽ നിയമപരമായ പരിഹാരത്തിനാണ് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.

സംരക്ഷിത വനമേഖലകളുടെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിര്‍ബന്ധമായും പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തമെന്നാണ് സുപ്രീംകോടതിയിൽ നിന്നുള്ള നിര്‍ദ്ദേശം. ഈ മേഖലകളില്‍ ഒരു തരത്തിലുള്ള നിർമ്മാണ പ്രവര്‍ത്തികളും അനുവദിക്കില്ല. ഇത്തരം പ്രദേശങ്ങളില്‍ ഒരു കിലോമീറ്ററിലധികം ബഫല്‍ സോണുണ്ടെങ്കില്‍ അങ്ങനെ തന്നെ തുടരണം. ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇത് കേരളത്തിന് വലിയ തിരിച്ചടിയാണ്. ഇടുക്കി അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇത് വലിയ പ്രത്യാഘാതമാകും ഉണ്ടാക്കുക. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളെ എങ്കിലും ഇതിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്നലെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവിനെ നിയമപരമായിത്തന്നെ നേരിടാനാലോചിക്കുകയാണ് സംസ്ഥാനസർക്കാർ.

You might also like

-