12,000 ഇന്ത്യക്കാർ യുക്രെയ്ൻ വിട്ടുവെന്ന് വിദേശകാര്യ സെക്രട്ടറി

ആകെ 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്‌നിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 12,000 പേരും യുക്രെയ്ൻ വിട്ടതായി സ്ഥിരീകരിച്ചു. ഇനി യുക്രെയ്ൻ വിടാനുള്ള 40 ശതമാനമാളുകളിൽ പകുതിയും ഖാർകീവ്, സുമി മേഖലകളിലാണുള്ളത്.

0

ഡൽഹി | യുക്രെയ്‌നിലെ ഇന്ത്യക്കാരിൽ 60 ശതമാനം പേരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. 12,000 ഇന്ത്യക്കാർ ഇതുവരെ യുക്രെയ്ൻ വിട്ടുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ യുക്രെൻ-റഷ്യ അംബാസിഡറുമായി സംസാരിച്ചുവെന്നും ഇപ്പോഴും ഖാർകീവിലും മറ്റ് സംഘർഷ മേഖലകളിലുമുള്ള ഇന്ത്യക്കാർക്ക് പുറത്തുകടക്കാൻ സുരക്ഷിതമായ പാത ഒരുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

കീവിൽ നിന്നും എല്ലാ ഇന്ത്യക്കാരും പുറത്ത് കടന്നതായാണ് വിവരം. ഇത് സ്ഥിരീകരിച്ചതിന് പിന്നാലെ ആരും തന്നെ കീവിൽ നിന്നും ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടിട്ടില്ല. അതുകൊണ്ട് ഒരു ഇന്ത്യക്കാരനും കീവിൽ ഇനി കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് കേന്ദ്രത്തിന് ലഭിച്ച വിവരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ആകെ 20,000 ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്‌നിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 12,000 പേരും യുക്രെയ്ൻ വിട്ടതായി സ്ഥിരീകരിച്ചു. ഇനി യുക്രെയ്ൻ വിടാനുള്ള 40 ശതമാനമാളുകളിൽ പകുതിയും ഖാർകീവ്, സുമി മേഖലകളിലാണുള്ളത്.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 26 രക്ഷാവിമാനങ്ങൾ ഷെഡ്യൂൾ ചെയ്തു. നാളെ മുതൽ വ്യോമസേന വിമാനങ്ങൾ രക്ഷാദൗത്യത്തിന്റെ ഭാഗമാകും. സി17 വിമാനം നാളെ റുമാനിയയിലേക്ക് തിരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

മോസ്‌കോയിലെ ഇന്ത്യൻ എംബസി സംഘം യുക്രെയ്ൻ അതിർത്തിയിലെത്തി. ഖാർകീവ്, സുമി വമേഖലയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തോടെയാണ് സംഘമെത്തിയത്. യുക്രെയ്‌ന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് വേറെയും ഇന്ത്യൻ ഉദ്യോഗസ്ഥരെ അയക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ല അറിയിച്ചു.15 ഉദ്യോഗസ്ഥരെ കൂടി അയയ്‌ക്കാൻ പ്രധാനമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് തീരുമാനമായത്.

You might also like

-