എ കെ ജി സെന്റററിൽ സ്ഫോടനം സഭയിൽ അടിയന്തിര പ്രമേയം.പ്രമേയം തള്ളി

സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.പൊലീസിന്റെ നിഷ്‌ക്രിയത്വം മാത്രമല്ല അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് വിശദീകരിച്ചു.

0

തിരുവനന്തപുരം | എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പി സി വിഷ്ണുനാഥ് സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അക്രമം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പി സി വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. സിപിഐഎം ഗുണ്ടാസംഘം അഴിഞ്ഞാടുകയാമെന്നും സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയാമെന്നും പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐഎം പ്രവര്‍കത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പൊലീസ് നോക്കുകുത്തിയാകുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.പൊലീസിന്റെ നിഷ്‌ക്രിയത്വം മാത്രമല്ല അടിയന്തര പ്രമേയത്തിലൂടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് പി സി വിഷ്ണുനാഥ് വിശദീകരിച്ചു. പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുന്ന അപകടകരമായ അവസ്ഥ സംസ്ഥാനത്തെ എവിടെയെത്തിക്കുന്നു എന്നതിലേക്കാണ് സഭയുടെ ശ്രദ്ധ ക്ഷണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി ഓഫിസുകള്‍ സിപിഐഎം അക്രമി സംഘം നശിപ്പിക്കുന്നു. ആലപ്പുഴയില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കൊലവിളി ജാഥ പോലുമുണ്ടാകുന്നു. പൊലീസ് ഈ കൊലവിളി സംഗീതം ആസ്വദിക്കുകയാണ് ചെയ്യുന്നതെന്ന് പി സി വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ കോൺഗ്രസുകാരെ സംശയമുണ്ടെന്ന് എം എം മണി. പക്ഷേ കൃത്യമായി അന്വേഷണം നടത്തിയ ശേഷമേ അറസ്റ്റ് ചെയ്യു. അതാണ് സി പി എം നിലപാട്. അന്വേഷിക്കാതെ വേണമെങ്കിൽ കോൺഗ്രസുകാരെ ജയിലിടാമായിരുന്നു. അത് പക്ഷേ ഇപ്പോഴത്തെ സർക്കാർ ചെയ്യില്ല. കൃത്യമായ നിലപാട് ഉള്ള ആളാണ് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനെന്നും എം എം മണി പറഞ്ഞു. എ കെ ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു എം എം മണി
നിരപരാധികളെ പിടിച്ച് ജയിലിലിടുന്ന ശീലം ഇടത് സർക്കാരിന് ഇല്ല. ആക്രമണത്തിൽ കോൺഗ്രസുകാരെ ന്യായമായും സംശയമുണ്ട്. കെപിസിസി പ്രസിഡന്‍റ് തന്നെ പറഞ്ഞിട്ടുണ്ട് എകെജി സെന്‍റർ ആക്രമിക്കുമെന്ന് , അതുകൊണ്ട് സംശയമുണ്ട്. പക്ഷെ ഊഹം വച്ച് പ്രതിയെ ഉണ്ടാക്കില്ല, അത് സിപിഎമ്മീന്റെ ശീലം അല്ല. കെ സുധാകരൻ വന്ന ശേഷമാണ് നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടായത്. നീതി ബോധമുള്ള കോൺഗ്രസുകാർക്ക് ഇത് അംഗീകരിക്കാനാകില്ല. മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ചിട്ട് ഖേദം പ്രകടിപ്പിക്കാനുള്ള സാമാന്യ മര്യാദ പോലും കോൺഗ്രസ് നേതാക്കൾ കാണിച്ചില്ല.ആവശ്യമുള്ളപ്പോൾ ഗാന്ധി ശിഷ്യരാവും . അല്ലാത്തപ്പോഴില്ല, നിങ്ങൾ ഇപ്പോൾ അങ്ങനെ സമാധാനത്തിന്‍റെ അപ്പോസ്തലൻമാരാകണ്ടെന്നും എം എം മണി പറഞ്ഞു. എന്‍റെ പേരിൽ എന്തിനാ കേസ് എടുത്തത് ? തിരുവഞ്ചൂരായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. ശ്രീകൃഷ്ണന്‍റെ നിറമുള്ള തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്‍റെ സുഹൃത്ത് കൂടിയാണ്. തിരുവഞ്ചൂരിന്‍റെ കയ്യിലിരിപ്പും ശ്രീകൃഷ്ണന്‍റേത് പോലെ തന്നെ. പാതിരാത്രി വീട് വളഞ്ഞ് തന്നെ അറസ്റ്റ് ചെയ്തു. കോടതി പറഞ്ഞു തെളിവില്ലെന്ന്. ഇതൊന്നും താൻ മറക്കില്ല. എന്നിട്ട് തൻറെ നാട്ടിൽ വന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിച്ചു. ഒരു ശല്യക്കാരനെ ഞങ്ങൾ ഒഴിവാക്കിയെന്ന്. തന്‍റെ നാട്ടിൽ നിന്ന് , അതും ഇടുക്കിയിൽ നിന്ന് തന്നെ മാറ്റാമെന്ന് , നടന്നതു തന്നെ – എം എം മണി പരിഹസിച്ചു.

എകെജി സെന്ററിലെത്തി അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമണം നടത്തിയത് കോണ്‍ഗ്രസാണെന്ന് ഇ പി ജയരാജന്‍ പ്രസ്താവിച്ചു. ഈ വിവരം അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിച്ചത്? എന്തടിസ്ഥാനത്തിലാണ് അദ്ദേഹമിത് പറഞ്ഞത്? കെട്ടിടം ഇടിഞ്ഞുവീഴുമെന്ന് തോന്നിക്കുന്ന വിധത്തില്‍ ഭീകരമായ ശബ്ദമുണ്ടായെന്ന് പി കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ ശബ്ദം പൊലീസുകാര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്? പി സി വിഷ്ണുനാഥ് ചോദിച്ചു. കരിയിലകള്‍ പോലും കത്താതെ മതിലിലെ കല്ലുകളെ മാത്രം ലക്ഷ്യംവച്ച് നടത്തിയ നാനോ ഭീകരാക്രമണമാണ് എകെജി സെന്ററിലുണ്ടായതെന്നും പി സി വിഷ്ണുനാഥ് പരിഹസിച്ചു.

എ കെ ജി സെന്റര്‍ ആക്രമണത്തെ സിപിഐഎം ആഘോഷമാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഭരണകക്ഷി നേതാക്കള്‍ പറഞ്ഞുവിടുന്ന നേതാക്കളാണ് പാര്‍ട്ടി ഓഫിസുകള്‍ ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. പൊലീസ് നിരീക്ഷണത്തില്‍ നിന്നും എ കെ ജി സെന്റര്‍ ആക്രമിച്ചയാള്‍ എങ്ങനെ രക്ഷപ്പെട്ടെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

You might also like

-