അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.

0

ഡൽഹി :വാര്‍ഷിക പരീക്ഷ നടത്താതെ കോളജ് വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്ക് വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷാ നടത്തിപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് യുജിസിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ഡിഗ്രി അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. രാജ്യത്തെ എല്ലാ സര്‍വകലാശാലകളും അവസാന വര്‍ഷ/ സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ നിര്‍ബന്ധമായും നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.

സെപ്റ്റംബര്‍ 30-നകം എല്ലാ സര്‍വകലാശാലകളും പരീക്ഷകള്‍ നടത്തണമെന്നുള്ള യു.ജി.സിയുടെ സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നിരവധി ഹരജികള്‍ സുപ്രീംകോടതിയുടെ മുന്നിലെത്തിയത്. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷാനടത്തിപ്പ് വിദ്യാര്‍ത്ഥികളുടെ ജീവന് തന്നെ ഭീഷണിയാകും. ദുരന്തനിവാരണ അതോറിറ്റി നിയമപ്രകാരം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവാദമുണ്ട്, എന്നതടക്കമുള്ള കാര്യങ്ങള്‍ ഹരജിക്കാര്‍ ഉന്നയിച്ചു. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റി നിയമമനുസരിച്ച് യുജിസിയുടെ അധികാരത്തില്‍ ഇടപെടാന്‍ സംസ്ഥാനങ്ങള്‍ക്ക് ആവില്ലെന്നാണ് ഇന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.അതുകൊണ്ടുതന്നെ പരീക്ഷ നടത്തണമെന്ന സുപ്രീംകോടതിയുടെ സര്‍ക്കുലര്‍ നിലനില്‍ക്കും. പരീക്ഷ നടത്താതെ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പരീക്ഷ റദ്ദാക്കാനുള്ള സംസ്ഥാനങ്ങളുടെ തീരുമാനം നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു.

You might also like

-