സംസ്ഥാനം വിടരുത് ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു

അന്വേഷണം പൂർത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നായിരുന്നു.

0

തിരുവനന്തപുരം | കോടതിയുടെ ജാമ്യവ്യവസ്ഥയിൽ വിലക്ക് നിലനിൽക്കെ സംസ്ഥാനാന്തര യാത്ര നടത്തിയതിൽ  എൽദോസ് കുന്നപ്പിള്ളി എം എൽ എ വീണ്ടും കുരുക്കിൽ. ബലാത്സംഗ കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ച് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. എൽദോസ് കുന്നപ്പിള്ളി സംസ്ഥാനം വിടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ഇതു ലംഘിച്ചാണ് റായ്പൂരിൽ പരിപാടിയിൽ പങ്കെടുത്തത്. ജാമ്യ വ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്ന് എം എൽ എ തന്നെ സ്ഥിരീകരിച്ചു.ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യമനുവദിച്ച ഉത്തരവിലെ വിവിധ ജാമ്യ വ്യവസ്ഥകളാണ് ലംഘിക്കപ്പെട്ടത്. 2022 ഡിസംബറിലെ ഈ ഉത്തരവിൽ പറയുന്നത് .അന്വേഷണം പൂർത്തിയാകും വരെ മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നായിരുന്നു.

കേസിൽ ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കോടതിയാകട്ടെ ജാമ്യ വ്യവസ്ഥയിൽ ഇളവും നൽകിയിട്ടില്ല.പക്ഷെ എം എൽ എ ഇപ്പോഴുള്ളതാകട്ടെ കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂരിലും. ജാമ്യ വ്യവസ്ഥ ലംഘിച്ച് സംസ്ഥാനന്തര യാത്ര നടത്തിയതിന് തെളിവായി പ്രതിപക്ഷ നേതാവിന്റെയും കെ പി സി സി അധ്യക്ഷന്റെയും കൂടെ റായ്പൂരിൽ നിൽക്കുന്ന ചിത്രങ്ങൾ എം എൽ എ തന്നെ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.അതേസമയം ജാമ്യവ്യവസ്ഥയിൽ കോടതി ഇളവ് നൽകിയിട്ടില്ലെന്നും ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നുമാണ് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറയുന്നത്. പക്ഷെ അപേക്ഷയുടെ പകർപ്പ് ചോദിച്ചെങ്കിലും കിട്ടിയില്ല. ജാമ്യ വ്യവസ്ഥ ലംഘിച്ച എം എൽ എയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പീഡന പരാതി നൽകിയ യുവതി.

You might also like

-