കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണം തോമസ് ഐസക് ഇന്ന് ഹാജരാകില്ല

പുതിയ തീയതി നിശ്ചയിച്ച് ഉടൻ നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് തോമസ് ഐസക് അറിയിച്ചിരിക്കുന്നത്

0

ആലപ്പുഴ | കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണത്തിൽ മൊഴി നൽകാൻ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് ഇന്ന് ഹാജരാകില്ല. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉളളതിനാൽ കൊച്ചിയിലെ ഓഫീസിൽ എത്തില്ലെന്ന് അദ്ദേഹം ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ തോമസ് ഐസക് വന്നില്ലെങ്കിൽ വീണ്ടും നോട്ടീസ് നൽകാനാണ് ഇഡി ഉദ്യോഗസ്ഥരുടെ തീരുമാനം. പുതിയ തീയതി നിശ്ചയിച്ച് ഉടൻ നോട്ടീസ് അയക്കും. നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നാണ് തോമസ് ഐസക് അറിയിച്ചിരിക്കുന്നത്.

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് തോമസ് ഐസക് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു . എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവമുണ്ടായിരിക്കും. അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

“രണ്ട് വര്‍ഷമായി ഇഡി ഈ കേസ് അന്വേഷിച്ചുനടക്കുന്നു. ഇപ്പോള്‍ എന്താണ് പുതിയ കണ്ടെത്തലെന്ന് അറിയില്ല. ഇന്‍കം ടാക്‌സും സിആന്‍ഡ്എജിയും ആരുമൊന്നും കണ്ടെത്തിയില്ല. ആകെ രണ്ട് വരിയാണ് എന്റെ കത്തിലുള്ളത്. ബുക്ക് ഓഫ് അക്കൗണ്ട്‌സും എല്ലാ രേഖകളുമായി ഹാജരാകണമെന്ന്. എന്താ അതിന്റെയര്‍ത്ഥം? ഇന്നലെയാണ് കത്ത് കിട്ടുന്നത്. 13ആം തിയതി ആണ് അയച്ചതെന്ന് അവര്‍ പറയുന്നു. എന്തോ രാഷ്ട്രീയമുണ്ട് ഈ നീക്കത്തിന് പിന്നില്‍.

‘എനിക്കൊരു ടെന്‍ഷനുമില്ല. ഇന്ന് വേറെ പരിപാടികളുള്ളത് കൊണ്ടാണ് ഇന്ന് ഹാജരാകാത്തത്. നന്നായി നടക്കുന്നതാണ് കിഫ്ബി ഇടപാടുകള്‍. അവിടെ കടലാസ് ഏര്‍പ്പാടൊന്നുമില്ല. എല്ലാം കമ്പ്യൂട്ടറില്‍ കൃത്യമാണ്. പണംഎവിടെ നിന്നും ചാക്കിലൊന്നും കെട്ടിവരില്ലല്ലോ. എല്ലാം ഓണ്‍ലൈനാണ്.കിഫ്ബിയിലെ എല്ലാ ഇടപാടുകളും റിസര്‍വ് ബാങ്ക് ചട്ടമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ മുന്‍ ധനമന്ത്രി കിട്ടിയ പണത്തിന്റെ വിനിയോഗം സംബന്ധിച്ച് എല്ലാ മാസവും കണക്ക് റിസര്‍വ് ബാങ്കിന് കൊടുക്കുന്നതാണെന്നും വ്യക്തമാക്കി. ഇതിനെല്ലാം പിന്നില്‍ രാഷ്ട്രീയ നീക്കമാണ്. ആ രീതിയില്‍ തന്നെ നേരിടണോ നിയമപരമായി നേരിടണോ എന്ന് പാര്‍ട്ടി തീരുമാനിക്കും. ഒന്ന് പഠിച്ച് വന്നിട്ട് ചോദിക്കണമെന്നേ ഇ.ഡി ഉദ്യോഗസ്ഥരോട് പറയാനുള്ളൂ”. തോമസ് ഐസക്ക് പറഞ്ഞു

You might also like

-