“പിന്നെപ്പറയാം” എല്ലാരോപണങ്ങൾക്കും മറുപടി പറയും സ്വപ്‍ന സുരേഷ്

കേസിന്റെ കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന. മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടില്ലെന്നും സ്വപ്ന വ്യക്തമാക്കി. ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യമായാണ് സ്വപ്ന പ്രതികരിക്കുന്നത്

0

കൊച്ചി |  തനിക്കെതിരായ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. അമ്മയ്ക്കൊപ്പം തിരുവന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നും സ്വപ്ന സുരേഷ് കൊച്ചിയില്‍ പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിൽ അഭിഭാഷകനെ കാണാന്‍ എത്തിയതായിരുന്നു സ്വപ്ന സുരേഷ്  ജയിലിൽ നിന്നിറങ്ങിയ ശേഷം ആദ്യമായാണ് സ്വപ്ന പ്രതികരിക്കുന്നത്.

നേരത്തെ ജയിൽമോചിതയായ ശേഷം ‘പിന്നെപ്പറയാം’ എന്ന ഒറ്റവാക്കിൽ പ്രതികരണം ഒതുക്കിയിരുന്നു. 2020 ജൂലൈ 11ന് അറസ്റ്റിലായ സ്വപ്ന 15 മാസവും 25 ദിവസവും കസ്റ്റഡിയിൽ തികച്ചു.എൻഐഎ കേസിനൊപ്പം, സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി സ്വപ്ന പ്രതിയായ ആറു കേസുകളിലും കോടതി ജാമ്യം നൽകിയിരുന്നു. 2020 ജൂൺ 30നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ നയതന്ത്ര ബാഗേജിൽ നിന്നു 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോഗ്രാം സ്വർണം പിടിച്ചതാണു കേസിനാധാരം. തുടർന്നു വിവിധ കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണു ഡോളർ കടത്തിന് ഉൾപ്പെടെ കൂടുതൽ കേസുകളെടുത്തത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ഉൾപ്പെടെയുള്ളവരാണു പ്രതികൾ

മുഖ്യമന്ത്രിയുടെ പേരടക്കം പറയാൻ കേന്ദ്ര ഏജൻസികൾ തന്‍റെ മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖയിൽ പറയുന്നത്. ആ വാദത്തിൽ സ്വപ്ന ഉറച്ച് നിൽക്കുന്നോ? സ്വപ്നയെ കുടുക്കിയതാര്? ആരാണ് സ്വപ്നയുടെ ‘ബോസ്’? നയതന്ത്രബാഗേജ് വഴി എട്ട് തവണയോളം സ്വർണം കടത്താനുള്ള പദ്ധതി തയ്യാറാക്കിയതും സ്വപ്നയെ സഹായിച്ചതും ആര്? അറ്റാഷെ അടക്കമുള്ളവർക്ക് സ്വർണക്കടത്തിലുള്ള പങ്കെന്ത്? സരിത്തും മറ്റ് കൂട്ടുപ്രതികളുമല്ലാതെ ഈ കേസിൽ കാണാമറയത്ത് ആരെങ്കിലുമുണ്ടോ? സ്വപ്നയെ കുടുക്കിയതെങ്കിൽ ആരായിരുന്നു പിന്നിൽ? സംസ്ഥാനസർക്കാരിന് കീഴിൽ ഐടി വകുപ്പിലെ ഉന്നതപദ്ധതികളിലൊന്നിൽ സ്വപ്നയ്ക്ക് നിയമനം ലഭിച്ചതെങ്ങനെ? തുടങ്ങി നിരവധി ചോദ്യങ്ങൾക്കാണ് സ്വന സുരേഷിൽ നിന്നും ജനം മറുപടി പ്രതീഷിക്കുന്നു .

You might also like

-