ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും

ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും.

0

ഡൽഹി | ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തിങ്കളാഴ്ച സ്ഥാനമേൽക്കും. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ദില്ലിയിൽ ആഘോഷങ്ങൾ തുടരുകയാണ്. നാളെ രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ആദ്യത്തെ രാഷ്ട്രപതിയായി ചരിത്രം കുറിക്കാനായി ഒരുങ്ങുകയാണ് ദ്രൗപദി മുർമു. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത തുടങ്ങി പല പ്രത്യേകതകൾക്കും ഇന്നത്തെ ദിവസം രാജ്യം സാക്ഷ്യം വഹിക്കും.

ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാ‍ർലമെൻറിൻറെ ഇരുസഭകളും ഇന്ന് രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നൽകി. തിരികെ രാഷ്ട്രപതി ഭവൻ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആഘോഷങ്ങൾ തുടരുകയാണ്. ഡൽഹിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്.

ദ്രൗപദി മുര്‍മു

രാഷ്ട്രപതിപദത്തിലെത്തുന്ന ആദ്യത്തെ ഗോത്രവംശജയാണ് ദ്രൗപദി മുര്‍മു. ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്രംഗ്പുരിയില്‍ നിന്നുള്ള സന്താള്‍ ഗോത്ര വിഭാഗത്തില്‍ നിന്നാണ് രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് എത്തുന്നത്. സന്താളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയ സന്താള്‍ ഗോത്രവര്‍ഗത്തില്‍ നിന്നുള്ളയാള്‍ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയാകുമ്പോള്‍ എഴുതപ്പെടുന്നത് പുതു ചരിത്രമാണ്. ബ്രിട്ടീഷ് നികുതി സമ്പ്രദായത്തിനും ജന്മിമാരുടെ ചൂഷണത്തിനുമെതിരെയുള്ള പ്രതിഷേധമാണ് 1855 ല്‍ ‘സന്താള്‍ വിപ്ലവ’ത്തിനു തുടക്കമിട്ടത്. സന്താള്‍ എന്ന ഗോത്ര വിഭാഗം ഇന്ത്യക്കാര്‍ക്ക് സുപരിചിതരായത് ഈ വിപ്ലവത്തിലൂടെ ആണ്.എന്നാല്‍ സമാന്തര ഭരണം സ്ഥാപിച്ചുള്ള സായുധ സമരം ബ്രിട്ടിഷ് പട്ടാളം 1856ല്‍ അടിച്ചമര്‍ത്തി. കൊടുംവനത്തില്‍ അമ്പും വില്ലുമായി പോരാടിയ പതിനയ്യായിരത്തിലേറെ സന്താള്‍ പോരാളികളാണ് ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചത്.

ഒഡീഷയില്‍ സന്താള്‍ ഗോത്രവര്‍ഗക്കാര്‍ക്കു ഭൂരിപക്ഷമുള്ള മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ളയാളാണ് ദ്രൗപദി. സന്താളിയാണ് ഗോത്രത്തിന്റെ ഭാഷ. ‘ഒലാഹ്’ എന്ന പേരില്‍ ചിത്രപ്പണികളോടെ നിര്‍മിക്കുന്ന വീടുകള്‍ ഇവരുടെ പ്രത്യേകതയാണ്.ജാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണു സന്താള്‍ ജനത ഏറെയുള്ളത്. വിവിധ സംസ്ഥാനങ്ങളിലായി 70 ലക്ഷത്തോളം പേരുണ്ടെന്നാണു കണക്ക്. നേപ്പാള്‍, ബംഗ്ലദേശ് എന്നീ അയല്‍രാജ്യങ്ങളിലും ഈ വിഭാഗക്കാരുണ്ട്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, കേന്ദ്രമന്ത്രി വിശ്വേശ്വര്‍ ടുഡു, കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ ലഫ്. ഗവര്‍ണറും നിലവില്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലുമായ ഗിരീഷ് ചന്ദ്ര മുര്‍മു, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡി, നിലവിലെ ഏറ്റവും പ്രായംകുറഞ്ഞ ലോക്‌സഭാംഗം ഒഡീഷയില്‍ നിന്നുള്ള ചന്ദ്രാണി മുര്‍മു എന്നിവരാണു സന്താള്‍ വിഭാഗത്തില്‍നിന്നുള്ള മറ്റു പ്രമുഖര്‍

You might also like

-