കണ്ണൂരിൽ നിന്നും പറന്നുയരാം വിമാനത്താവളത്തിന് ഡിജിസിഎയുടെ പ്രവർത്തനാനുമതി

0

കണ്ണൂർ: പരീക്ഷണ പറക്കലുകൾ എല്ലാം വിജയിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎ വിമാനത്താവളത്തിന് പ്രവർത്താനുമതി നൽകിയത്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിന്റെ എയറോഡ്രോം ലൈസൻസാണ് കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചത്. ഇന്നു മുതൽ വിമാനത്താവളത്തിൽ സന്ദർശകരെ പ്രവേശിപ്പിച്ച് തുടങ്ങും.

സുരക്ഷിതമായി യാത്ര വിമാനങ്ങൾ ഇറക്കുന്നതിനായുള്ള സംവിധാനങ്ങളുടെ പരിശോധനകൾ പൂർത്തിയായ പശ്ചാത്തലത്തിലാണ് അനുമതി. എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുള്ള ബോയിങ് ഉപയോഗിച്ചാണ് പരിശോധനകൾ നടന്നത്. റണ്‍വേ, റണ്‍വേ ലൈറ്റ്,ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിങ് സംവിധാനം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവ വിശദമായി ഡിജിസിഎ പരിശോധിച്ചിരുന്നു.

ഡിജിസിഎ ക്ക് കീഴിലുള്ള എയ്റോഡ്രോം സ്റ്റാൻഡേർഡ്സ് ഡയറക്ട്രേറ്റിലെ അസി. ഡയറക്ടർ വി സന്താനം, ജോ. ഡയറക്ടർ അശ്വിൻ കുമാർ സുബ്രഹ്മണ്യം എന്നിവർ ഇതിനായി നേരിട്ടെത്തിയിരുന്നു. ഇന്റിഗോ ATR 72 വിമാനം ഉപയോഗിച്ച് DVOR സംവിധാനവും പരിശോധിച്ചിരുന്നു. ലൈസൻസ് അനുവദിച്ച പ്രശ്ചാത്തലത്തിൽ വിമാന താവളത്തിന്റെ ഉദ്ഘാടന തിയ്യതിയെ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുകയാണ്. അന്താരാഷ്ട്ര സർവീസുകൾക്ക് 11 വിദേശ വിമാനക്കമ്പനികളും ആഭ്യന്തര സർവീസുകൾക്ക് ആറു കമ്പനികളും സന്നദ്ധത അറിയിച്ചിരുന്നു. നവംബറിൽ തന്നെ കണ്ണൂരിൽ നിന്ന് യാത്രാ വിമാനങ്ങൾക്ക് സർവ്വീസുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

You might also like

-