അമ്മക്കെതിരെ സി.പി.ഐ (എം) സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സംഘടന സ്ത്രീ വിരുദ്ധ നിലപാടിലൂടെ കളങ്കം ചാര്‍ത്തി

അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌.

0

തിരുവന്തപുരം :അമ്മയുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ പ്രസ്താവനയുമായി സി പി ഐ എം സംസ്ഥാന സെക്കേരട്ടറിയേറ്റ്
രംഗത്തെത്തി. കേരളത്തിലെ സിനിമാരംഗത്തെ കലാകാരന്മാരും, കലാകാരികളും അണിനിരന്ന അമ്മ എന്ന സംഘടനയെക്കുറിച്ച്‌ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയര്‍ന്നുവന്ന വിവാദങ്ങളും, അതിലേക്ക്‌ നയിച്ച സംഭവങ്ങളും ദൗര്‍ഭാഗ്യകരമാണ്‌. സംസ്ഥാനത്ത്‌ മാത്രമല്ല, രാജ്യത്താകമാനം ആദരവും, സ്വീകാര്യതയും നേടിയ നടീ-നടന്മാര്‍ അണിനിരന്ന ഒരു സംഘടനയായ `അമ്മ’ സ്‌ത്രീവിരുദ്ധ പക്ഷത്ത്‌ നില്‍ക്കുന്നൂവെന്ന ആക്ഷേപത്തിനിരയാവാന്‍ ഇടയായ സംഭവം ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
ഒരു നടിക്ക്‌ നേരെ നടന്ന അക്രമസംഭവത്തില്‍ പോലീസ്‌ ചാര്‍ജ്ജ്‌ ചെയ്‌ത ക്രിമിനല്‍ കേസില്‍ പ്രതിസ്ഥാനത്ത്‌ നില്‍ക്കുന്ന ദിലീപിനെ, നേരത്തെ `അമ്മ’യില്‍ നിന്ന്‌ പുറത്താക്കിയിരുന്നു. ദിലീപ്‌ പ്രതിയായ കേസ്‌ നിലനില്‍ക്കെ അന്നത്തെ സാഹചര്യത്തില്‍ ഒരു മാറ്റവും വരാതെ, ദിലീപിനെ അമ്മയിലേക്ക്‌ തിരിച്ചെടുത്ത നടപടി തെറ്റായിപ്പോയി. ഒരു സംഘം നടികള്‍ അമ്മയില്‍ നിന്ന്‌ രാജിവെയ്‌ക്കാനും, പൊതുസമൂഹം അമ്മയെ രൂക്ഷമായി വിമര്‍ശിക്കാനും ഇടയാക്കിയത്‌ ഈ നടപടിയാണ്‌. സ്‌ത്രീസുരക്ഷയില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഘടന അതിന്‌ കളങ്കം ചാര്‍ത്തിയെന്ന ആക്ഷേപത്തിന്‌ ഇടയാവുന്നതായിപ്പോയി അമ്മയുടെ തീരുമാനം.
ഈ യാഥാര്‍ത്ഥ്യം `അമ്മ’ ഭാരവാഹികള്‍ തിരിച്ചറിയുകയും, സമൂഹ മനഃസാക്ഷിയുടെ വിമര്‍ശനം ഉള്‍ക്കൊണ്ട്‌ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിയ്‌ക്കുന്നു. ഏറ്റവും ഹീനമായ ഒരു അക്രമസംഭവത്തിന്‌ ഇരയായ സ്‌ത്രീയുടെ വികാരം മാനിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്‌. ഈ സാമൂഹ്യബോധം അമ്മ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന്‌ കരുതുന്നു.
ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അമ്മയെ ഭിന്നിപ്പിക്കാനും ദുര്‍ബലമാക്കാനും ചില തത്‌പ്പരകക്ഷികള്‍ നടത്തുന്ന പ്രചരണം സ്‌ത്രീസുരക്ഷയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ കരുതുന്നത്‌ മൗഢ്യമാണ്‌. കൂടാതെ അമ്മയിലെ ഇടതുപക്ഷ അനുഭാവികളായ ജനപ്രതിനിധികളെ ഒറ്റതിരിച്ച്‌ ആക്ഷേപിയ്‌ക്കുന്നതും ദുരുദ്ദേശപരമാണ്‌. അമ്മയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ രാഷ്‌ട്രീയനിറം നോക്കിയല്ല, ആ സംഘടനയോട്‌ പ്രതികരിക്കേണ്ടത്‌.
ഏത്‌ മേഖലയിലായാലും സ്‌ത്രീകള്‍ക്ക്‌ മാന്യമായ സ്ഥാനവും, അര്‍ഹമായ പങ്കും ലഭിക്കണമെന്നതാണ്‌ ഇടതുപക്ഷ നിലപാട്‌. നടിക്കെതിരായി നടന്ന അക്രമസംഭവത്തില്‍, ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച്‌, നിഷ്‌പക്ഷവും ധീരവുമായ നിലപാടാണ്‌ ഇടതുപക്ഷവും, എല്‍.ഡി.എഫ്‌ സര്‍ക്കാരും കൈക്കൊണ്ടത്‌. ഈ കാര്യങ്ങള്‍ കേരള ജനതയ്‌ക്ക്‌ നന്നായി അറിയാമെന്നിരിക്കെ, ഇടതുപക്ഷത്തെ പരോക്ഷമായി ആക്ഷേപിയ്‌ക്കുന്നവരുടെ നിഗൂഢ താത്‌പര്യങ്ങള്‍ ഫലവത്താകാന്‍ പോകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ താത്‌പര്യപൂര്‍വ്വം അംഗീകരിക്കുന്ന `സിനിമ’ എന്ന കലയെ വിവാദങ്ങള്‍ക്കതീതമായി വളര്‍ത്താനും, സംരക്ഷിക്കാനും `അമ്മ’ എന്ന സംഘടന പരിശ്രമിക്കുമെന്ന്‌ ഞങ്ങള്‍ കരുതുന്നു.

You might also like

-