2423 പേര്‍ക്ക് കോവിഡ്-19 ഒമിക്രോൺ കേസുകൾ കൂടുന്നുന്നുണ്ടെങ്കിലും ഗുരുതരമാകാനിടയില്ല

ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 149 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി.

0

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,680 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,074 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3606 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 172 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 19,835 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 149 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി.
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 98 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,61,26,846), 78.4 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (2,09,53,988) നല്‍കി.· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (13,18,811)
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 2423 പുതിയ രോഗികളില്‍ 2131 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 161 പേര്‍ ഒരു ഡോസ് വാക്‌സിനും 1291 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 679 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

അതേസമയം സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ കൂടുന്നുന്നുണ്ടെങ്കിലും ഗുരുതരമാകാനിടയില്ലെന്ന പ്രതീക്ഷയിലാണ് ആരോഗ്യവിദഗ്ദ്ധർ . രോഗം ബാധിച്ച് ആരോഗ്യനില ഗുരുതരമാകുന്നവരുടെ എണ്ണം മാത്രം നോക്കി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതിയാകുമെന്നാണ് വിദഗ്ദരുടെ നിർദേശം. ഇന്ന് മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് രാത്രി കാല നിയന്ത്രണമാണ്.

ആഗോളതലത്തിലും ദേശീയതലത്തിലും എന്ന പോലെ സംസ്ഥാനത്തും ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുമെന്ന് തന്നെയാണ് നിലവിൽ പുറത്തുവരുന്ന മുന്നറിയിപ്പുകൾ. എന്നാൽ കേരളത്തിൽ 98 ശതമാനത്തോളം പേർ ആദ്യഡോസും, 78 ശതമാനം രണ്ടാംഡോസും വാക്സിനെടുത്തത് നേട്ടമാകുമെന്നാണ് കണക്ക് കൂട്ടൽ. അരക്കോടിയിലധികം പേർക്ക് രോഗം വന്ന് മാറുകയും ചെയ്തു. എന്നാൽ ഒമിക്രോണിന് പ്രതിരോധ ശേഷിയെ മറികടക്കാനുള്ള ശേഷി വില്ലനാകുമോ എന്നാണ് ആശങ്ക

ഇനിയുള്ള 2 മാസം കേസുകൾ കൂടാൻ തന്നെയാണ് സാധ്യതയെന്ന് കണക്കാക്കിയാണ് സർക്കാരും മുന്നോട്ടു പോവുന്നത്. ജനുവരി മാസത്തിലെ വ്യാപനമാകും ഇതിൽ നിർണായകം. കണ്ണൂരിൽ വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുള്ളയാൾക്ക് സെന്റിനൽ പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് സമൂഹവ്യാപന ആശങ്കയിലേക്കും വിരൽചൂണ്ടുന്നുണ്ട്. ഏതായാലും കൂടുതൽ പഠനം നടത്തി പുറത്തുവരുന്ന റിപ്പോർട്ടുകളാകും ജനുവരി രണ്ടിന് ശേഷമുള്ള നിയന്ത്രണങ്ങളിൽ പ്രധാനം. ഒരേസമയം നാല് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ടായിരുന്ന സംസ്ഥാനത്തിപ്പോൾ ഇരുപതിനായിരം പേർ മാത്രമാണ് ചികിത്സയുലുള്ളത്.

You might also like

-