കൊറോണ  വാക്‌സിൻ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിക്കി റഷ്യ

ആദ്യമായി വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുന്ന രാജ്യം റഷ്യയാണ്

0

മോസ്‌കോ : കൊറോണ പ്രതിരോധത്തില്‍ നിര്‍ണ്ണായക നേട്ടവുമായി റഷ്യ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ മനുഷ്യനിലെ ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. റഷ്യയിലെ സെചെനോവ് സര്‍വ്വകലാശാല നടത്തിയ പരീക്ഷണമാണ് വിജയിച്ചത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്റ് ബയോടെക്‌നോളജി ഡയറക്ടര്‍ വാഡ്മിന്‍ തരാസോവ് ആണ് ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. കൊറോണക്കെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിന്റെ പരീക്ഷണം സെചനോവ് സര്‍വ്വകലാശാല വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു.ജൂണ്‍ 18 മുതലാണ് സര്‍വ്വകലാശാല വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്. വാക്‌സിന്‍ പരീക്ഷിച്ച ആദ്യ സംഘം ആളുകള്‍ ബുധനാഴ്ച ആശുപത്രി വിട്ടു. വാക്‌സിന്‍ പരീക്ഷിച്ച അടുത്ത സംഘം ആളുകള്‍ ജൂലൈ 20 ന് ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യയിലെ ഗമലേയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജിയാണ് കൊറോണക്കെതിരായ വാക്‌സിന്‍ നിര്‍മ്മിച്ചത്. നേരത്തെ വാക്‌സിന്‍ കുത്തിവെച്ച രോഗികളില്‍ കൊറോണയ്‌ക്കെതിരായ പ്രതിരോധ ശേഷി വര്‍ദ്ധിക്കുന്നതായി റഷ്യയിലെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യനിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുന്ന രാജ്യം റഷ്യയാണ്. റഷ്യയുടെ നിര്‍ണ്ണായക നേട്ടം മറ്റ് ലോകരാജ്യങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.

You might also like

-