ചേലാകര്‍മ്മo : ജനനേന്ദ്രിത്തില്‍ മുറിവേറ്റ സംഭവം; ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്

മലപ്പുറം മാറാഞ്ചേരി സ്വദേശി നൗഷാദ്-ജമീല ദമ്പതിമാരുടെ കുഞ്ഞിന് ചേലാകര്‍മ്മത്തിനിടെ ജനനേന്ദ്രിയത്തില്‍ മുറിവേറ്റ സംഭവത്തിലാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട്

0

മലപ്പുറം: പെരുമ്പടപ്പില്‍ ചേലാകര്‍മ്മത്തിനിടെ കുഞ്ഞിന് ജനനേന്ദ്രിത്തില്‍ മുറിവേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. ഡോക്ടറുടെ പരിചയക്കുറവാണ് ചികിത്സാ പിഴവിന് കാരണമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

മലപ്പുറം മാറാഞ്ചേരി സ്വദേശി നൗഷാദ്-ജമീല ദമ്പതിമാരുടെ കുഞ്ഞിന് ചേലാകര്‍മ്മത്തിനിടെ ജനനേന്ദ്രിയത്തില്‍ മുറിവേറ്റ സംഭവത്തിലാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ട്.പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആഷിക്കിനെതിരെയാണ് റിപ്പോര്‍ട്ട്.എം.ബി.ബി.എസ് ബിരുദവും മൂന്ന് വര്‍ഷത്തെ മാത്രം സേവന പരിചയവും മാത്രമുള്ള ഡോക്ടര്‍ ആഷിക്കിന്‍റെ പരിചയക്കുറവാണ് കു‍ഞ്ഞിന് മുറിവേല്‍ക്കാൻ കാരണമെന്ന് റിപ്പോര്‍ട്ടിലുണ്ട്.27 ദിവസം പ്രായമുള്ളപ്പോഴാണ് കുഞ്ഞിന് ചേലാകര്‍മ്മം നടത്തിയത്. ഇത്തരം ശസ്ത്രക്രിയ ചെയ്യുമ്പോള്‍ കുഞ്ഞിന്‍റെ പ്രായം പരിഗണിക്കേണ്ടതായിരുന്നു. ആധുനിക സൗകര്യങ്ങളും പരിചയസമ്പരായ ഡോക്ടര്‍മാരും ഇല്ലാത്ത ഇത്തരം ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി എടുക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഡോക്ടര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ നീതി തേടി ഹൈകോടതിയെ സമീപിക്കാനാണ് കുഞ്ഞിന്‍റെ മാതാപിതാക്കളുടെ തീരുമാനം. എന്നാല്‍ പരാതിയെക്കുറിച്ചോ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടിനെക്കുറിച്ചോ പ്രതികരിക്കാൻ ഡോക്ടര്‍ ആഷിഖ് തയ്യാറിയില്ല.

You might also like

-