പോലീസിനെതിരെ ആക്രമണം കിറ്റക്‌സ് ഉടമക്കെതിരെ കേസെടുക്കണം: എംഎല്‍എ പിവി ശ്രീനിജന്‍

കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്. പക്ഷേ കിറ്റെക്‌സ് മാനേജ്‌മെന്റ് അതെല്ലാം മൂടിവയ്ക്കാനാണ് ശ്രമിച്ചത്

0

കൊച്ചി | കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കിറ്റക്‌സ് കമ്പനിക്കെന്ന് കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന്‍. കിറ്റക്‌സ് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടൊയെന്ന് പരിശോധിക്കണമെന്നും കമ്പനിക്കെതിരെ കേസ് എടുക്കണമെന്നും ശ്രീനിജന്‍ ആവശ്യപ്പെട്ടു.1500ലധികം തൊഴിലാളികള്‍ ക്യാമ്പിലേക്കെത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണ്. പക്ഷേ കിറ്റെക്‌സ് മാനേജ്‌മെന്റ് അതെല്ലാം മൂടിവയ്ക്കാനാണ് ശ്രമിച്ചത് എന്നും പി വി ശ്രീനിജന്‍ എംഎല്‍എ വ്യക്തമാക്കി.
കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പില്‍ നടന്ന തര്‍ക്കമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. അവിടെയുളള അതിഥി തൊഴിലാളികള്‍ അഞ്ചു പേര്‍ക്ക് കഴിയാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും പേരുമായി തിങ്ങി പാര്‍ക്കുകയാണ്. അവര്‍ക്കിടയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്നും എംഎല്‍എ വിമര്‍ശിച്ചു.
കമ്പനിയുടെ കീഴില്‍ തൊഴില്‍ ചെയ്യുന്ന അതിഥി തൊഴിലാളികള്‍കള്‍ക്കെതിരെ കിഴക്കമ്പലത്തെ നാട്ടുകാര്‍ മുമ്പും പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്ത് പരിശോധനക്ക് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുന്നുവെന്നാണ് കിറ്റക്‌സ് കമ്പനി അന്ന് ആരോപിച്ചത്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പ്രചരിപ്പിക്കാനും കമ്പനി ശ്രമിച്ചതായി എംഎല്‍എ പറഞ്ഞു.
അന്ന് പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ സംഭവം നടക്കില്ലായിരുന്നു. നാട്ടുകാര്‍ക്ക് സ്വസ്ഥമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കണമെന്നും എംഎല്‍എ ശ്രീനിജന്‍ ആവശ്യപ്പെട്ടു.
ഇന്നലെ രാത്രിയാണ് ക്രിസ്മസ് കരോളിനിടെ തൊഴിലാളികള്‍ പരസ്പരം ഏറ്റുമുട്ടിയത്. ഇത് തടയാന്‍ വന്ന പൊലീസിനെ തൊഴിലാളികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും രണ്ട് പൊലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം, സംഘര്‍ഷമുണ്ടാക്കിയ തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുന്നത്തുനാട്, എടത്തല എന്നിവിടങ്ങളില്‍ നിന്നായി 120 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ആക്രമണത്തില്‍ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.ഇന്നലെ രാത്രിയോടെയാണ് ചൂരക്കോട് കിറ്റെക്സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം. തൊഴിലാളികള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിന് നേരെ അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. അക്രമികള്‍ രണ്ട് പൊലീസ് ജീപ്പുകള്‍ കത്തിച്ചു. ആക്രമണത്തില്‍ കുന്നത്തുനാട് സിഐ വി.ടി ഷാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

You might also like

-