വിദ്യാർത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പിതാവ്

അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നു എന്നുമാണ് ഹോളിക്രോസ് കോളജ് അധികൃതരുടെ ആരോപണം

0

കോട്ടയെത്ത വിദ്യാർത്ഥിനി അഞ്ജുവിൻറെ മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് രം​ഗത്ത്. തന്റെ മകൾ കോപ്പിയടിക്കില്ലെന്നും മകളെ പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നും മാനസിക പീഡനം സഹിക്ക വയ്യാതെയാണ് മരണമെന്നും അച്ഛൻ ഷാജി ആരോപിച്ചു. പ്രിൻസിപ്പലിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഞ്ജു പി ഷാജി കോപ്പിയടിക്കാന്‍ ശ്രമിച്ചെന്നും ഹാള്‍ടിക്കറ്റിന് പിന്നില്‍ പാഠഭാഗങ്ങള്‍ എഴുതികൊണ്ടുവന്നു എന്നുമാണ് ഹോളിക്രോസ് കോളജ് അധികൃതരുടെ ആരോപണം. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അഞ്ജു കോപ്പിയടിക്കില്ലെന്ന് തന്നെയാണ് കുടുംബം വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കോളജിനെതിരെ നടപടിയെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം കോപ്പിയടിച്ചെന്നത് ആരോപണം മാത്രമാണ്. പരീക്ഷാഹാളിലേക്ക് കയറും മുമ്പ് ഹാൾ ടിക്കറ്റ് പരിശോധിച്ചില്ല. പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ഉത്തര സൂചിക കണ്ടതെന്നും കുടുംബം പറയുന്നു.

‌ഹാൾ ടിക്കറ്റിലെ കൈയക്ഷരം അഞ്ജുവിൻറേതല്ല. ഹാൾ ടിക്കറ്റ് കോളജ് അധികൃതർ കാണിച്ചിരുന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടിയെന്നും കുടുംബം ആരോപിക്കുന്നു.കോപ്പിയടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാല നിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് എടുത്തതെന്നാണ് കോളജിന്റെ വിശദീകരണം. സംഭവം വിവാദമായ സാഹചര്യത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

You might also like

-