നടിയെ ആക്രമിച്ച കേസ്: വിചാരണ നിർത്തിവെക്കണമെന്ന പൊലീസിന്‍റെ ഹരജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. കേസിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്നും അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്

0

കൊച്ചി| നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം വേണമെന്ന് പോലീസ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത്

നടിയെ ആക്രമിച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. കേസിൽ ഫൈനൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ വിചാരണ നടപടികൾ നിർത്തണമെന്നും അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിചാരണക്കോടതിയുടെ നടപടികളിൽ പ്രതിഷേധിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോള്‍ നടിയെ ആക്രമിച്ച കേസിൽ അസാധാരണ പ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളത്.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നിർത്തണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ അപേക്ഷ കോടതി പരിഗണിച്ചിരുന്നില്ല. പുതിയ ചില സാക്ഷികളുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ സാക്ഷി വിസ്താരം നിർത്തിവെക്കണമെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്തണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. കേസിലെ സാക്ഷികളായ ബാബു കുമാർ, മനോജ് കാരന്തൂർ എന്നിവരുടെ സാക്ഷി വിസ്താരം നടക്കുന്നതിനിടെയായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. ഒരു സാക്ഷിയുടെ വിസ്താരം നീട്ടി വെയ്ക്കണം എന്നു കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ആ ആവശ്യം രേഖാമൂലം നൽകണം എന്നു നിർദേശിച്ചപ്പോൾ പ്രോസിക്യൂട്ടർ വി എന്‍ അനിൽകുമാർ ക്ഷുഭിതനായി കോടതിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് രാജിവെച്ചത്. ആദ്യ പ്രോസിക്യൂട്ടർ സുകേശനും കോടതി നടപടിയിൽ പ്രതിഷേധിച്ച് രാജി വെക്കുകയായിരുന്നു.

കേസിലെ എട്ടാം പ്രതി ദിലീപിന്‍റെ സുഹൃത്തായ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസമാണ് കേസിൽ നിർണായകമായ ചില വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് സമാനമായ കാര്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ തെളിവായി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുനരന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കാനിരിക്കെയാണ് ഇത്തരമൊരു ആവശ്യമുന്നയിച്ചിരിക്കുന്നത്. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹരജി നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

You might also like

-