1934-ലെ ഭരണഘടന പ്രകാരം യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ല ജോസഫ് മാർ ഗ്രിഗോറിയോസ്

യാക്കോബായ വിഭാഗം പ്രത്യക സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തൻ ട്രസ്റ്റി അറിയിച്ചു

0

കൊച്ചി:സുപ്രിം കോടതി വിധി പ്രകാരം 1934-ലെ ഭരണഘടന (1934 Church constitution) അംഗീകരിച്ച് യാക്കോബായ –ഓർത്ത‍ഡോക്സ് സഭകൾ ഒരു സഭയായി പോകണമെന്ന നിർദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ . യാക്കോബായ വിഭാഗം പ്രത്യക സഭയായി നിലനിൽക്കുമെന്നും മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തൻ ട്രസ്റ്റി അറിയിച്ചു. യാക്കോബായ സഭ ഒരിക്കലും കോടതി വിധികൾക്ക് എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചർച്ചയ്ക്ക് ഓർത്തഡോക്സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അറിയിച്ചു.

‘യാക്കോബായ സഭയുടെ ചരിത്രം കേരള സമൂഹത്തെ പഠിപ്പിക്കേണ്ടതില്ല, എന്നാൽ ചില കാര്യങ്ങൾ കോടതിയുടെ നിരീക്ഷണത്തിൽപ്പെടുന്നില്ല. സുനഹദോസിന് ശേഷം ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിൽ കാര്യങ്ങൾ ബോധിപ്പിക്കും. സർക്കാരുമായോ ഏത് ഏജൻസികളുമായോ ചർച്ചയ്ക്ക് തയാറാണ്”. നൂറ് വർഷം പഴക്കമുള്ള കേസാണെന്നും യാഥാർഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓർത്തഡോക്സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ അറിയിച്ചു.

യാക്കോബായ –ഓർത്ത‍ഡോക്സ് പളളിത്ത‍ർക്കത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു. സുപ്രീം കോടതി അന്തിമ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഇനി രണ്ടു വിഭാഗമില്ലെന്നും ഒരൊറ്റ സഭയേ ഉളളുവെന്നും 1934 ലെ സഭാ ഭരണഘടന അനുസരിച്ചാണ് പളളികൾ ഭരിക്കപ്പെടേണ്ടതെന്നും കോടതി നിരീക്ഷിച്ചു. ഇത് പിന്തുടരുന്ന ആ‍ർക്കും പളളിയിൽ പോകാം. അതിനെ തടയാനാകില്ലെന്നും കോടതി നിലപാടെടുത്തു. വിഷയത്തിൽ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നിലപാട് വ്യക്തമാക്കുന്നതിന് മുമ്പ് തന്നെ 1934-ലെ ഭരണഘടന അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കി കഴിഞ്ഞു.

You might also like

-