വീണ്ടും…..” ശരിയാക്കിത്തരാൻ കോടിയേരി “

0

തൃശൂര്‍: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക്‌ വ്യക്തമായ ദിശാബോധം നൽകുന്ന ചർച്ചകളും തീരുമാനങ്ങളും സിപിഐ എം സംസ്ഥാന സമ്മേളനം കൈക്കൊണ്ടതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

എൽഡിഎഫ്‌ സർക്കാരിന്റെ വികസന പദ്ധതികളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌ സിപിഐ എം സംസ്ഥാന സമ്മേളനം രൂപംനൽകി. ഇതിനായി 45 ഇന കർമപരിപാടികൾ തയ്യാറാക്കിയിട്ടുണ്ട്‌. ജനകീയാസൂത്രണവും സാക്ഷരതായജ്ഞവും പോലെ പാർടി സംഘടനാ സംവിധാനത്തെ ഇതിനായി ഉപയോഗിക്കുമെന്നും സിപിഐ എം സംസ്ഥാന സമ്മേളനം സമാപിച്ച ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ കോടിയേരി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ ലൈഫ്‌ മിഷനിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിപിഐ എം സംസ്ഥാനമൊട്ടാകെ 2000 വീടുകൾ നിർമിച്ചു നൽകും. ഒരു ലോക്കലിൽ കുറഞ്ഞത്‌ ഒരു വീടെങ്കിലും നിർമിക്കാനാണ്‌ തീരുമാനം. ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച്‌ 2000 കേന്ദ്രങ്ങളിൽ കുളങ്ങളും തോടുകളും മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ പാർടി ഏറ്റെടുക്കും. ഒരു ജില്ലയിൽ ഒരു പുഴ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പാർടി ജില്ലാ കമ്മിറ്റികൾ ഏറ്റെടുക്കും. ജൈവകൃഷിയും സംയോജിത കൃഷിയും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പാർടി ലോക്കൽ കമ്മിറ്റികൾ നടത്തും.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ‐എയിഡഡ്‌ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള സർക്കാർ നടപടികളിൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‌ പാർടി ലോക്കൽ തലത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഇതിനായി സ്‌കൂൾ വികസനസമിതികളുമായി സഹകരിച്ച്‌ പ്രവർത്തിക്കും. ഒരു ഏരിയയിൽ ഒരു സർക്കാർ ആശുപത്രിയുടെ വികസനപ്രവർത്തനങ്ങളിലും പാർടി മുൻകൈയെടുക്കും. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 209 ആശുപത്രികളാണ്‌ പാർടി ഏറ്റെടുക്കുക

കേരളമൊട്ടാകെ 2000 സാന്ത്വന പരിചരണ കേന്ദ്രങ്ങൾ പാർടി മുൻകൈയെടുത്ത്‌ സ്ഥാപിക്കും. അത്യാസന്ന നിലയിലുള്ള രോഗികൾക്ക്‌ വീടുകളിൽ ചെന്ന്‌ പരിചരണം നൽകാനുള്ള സംവിധാനം ഏർപ്പെടുത്തും. ഇതിനായി ഒരു ലോക്കലിൽ പത്ത്‌ വളണ്ടിയർമാർക്ക്‌ പരിശീലനം നൽകും.

സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പ്രശ്‌നങ്ങൾ പാർടി ഏറ്റെടുക്കണമെന്ന്‌ സംസ്ഥാന സമ്മേളനം തീരുമാനിച്ചതായും കോടിയേരി പറഞ്ഞു.

You might also like

-