ടെക്‌സസില്‍ വധശിക്ഷ പുനരാരംഭിച്ചു; ബില്ലി ജൊയുടെ ശിക്ഷ നടപ്പാക്കി

കൊവിഡ് 19 വ്യാപകമായതിനെ തുടര്‍ന്നു ഫെബ്രുവരി ആദ്യം നിര്‍ത്തലാക്കിയ വധശിക്ഷ അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു. ജൂലൈ 8 ന് ഹണ്ട്‌വില്ല ജയിലില്‍ 45 കാരനായ ബില്ലി ജൊ വാര്‍ഡുലൊയുടെ വധശിക്ഷ നടപ്പാക്കി.

0

ഹണ്ട്‌സ് വില്ല : കൊവിഡ് 19 വ്യാപകമായതിനെ തുടര്‍ന്നു ഫെബ്രുവരി ആദ്യം നിര്‍ത്തലാക്കിയ വധശിക്ഷ അഞ്ചു മാസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ചു. ജൂലൈ 8 ന് ഹണ്ട്‌വില്ല ജയിലില്‍ 45 കാരനായ ബില്ലി ജൊ വാര്‍ഡുലൊയുടെ വധശിക്ഷ നടപ്പാക്കി. 1993ല്‍ 82 വയസ്സുള്ള വൃദ്ധനെ വെടിവച്ചു കൊലപ്പെടുത്തി, വാഹനം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ജൊക്ക് വധശിക്ഷ വിധിക്കുമ്പോള്‍ പതിനെട്ട് വയസ്സ് മാത്രമായിരുന്നു പ്രായം.

പ്രതി മനപൂര്‍വ്വം വൃദ്ധനെ കൊലപ്പെടുത്തുന്നതിന് വെടിയുതിര്‍ത്തതാണെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചപ്പോള്‍ മല്‍പിടുത്തത്തിനിടയില്‍ അപകടത്തില്‍ വെടിയേറ്റാണ് കാള്‍ കോള്‍ (82) കൊല്ലപ്പെട്ടതെന്ന് പ്രതിക്കുവേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചുവെങ്കിലും കോടതി തള്ളിക്കളയുകയായിരുന്നു. വൃദ്ധനെ കൊലപ്പെടുത്തി വാഹനം തട്ടിയെടുത്ത് പെണ്‍സുഹൃത്തുമായി ജീവിക്കാനായിരുന്നു ബില്ലി ജൊയുടെ ലക്ഷ്യമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഏപ്രില്‍ 29 ന് വിധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി തീരുമാനം. എന്നാല്‍ മഹാമാരിയെ തുടര്‍ന്ന് ജൂലൈ 8 ലേക്കു മാറ്റുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് വിഷമിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സ്ഥിരീകരിച്ചു.

അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നതു ടെക്‌സാസിലാണ്. 2019 ല്‍ അമേരിക്കയില്‍ ആകെ നടപ്പാക്കിയ 22 വധശിക്ഷകളില്‍ ഒന്‍പതും ടെക്‌സസിലായിരുന്നു.

You might also like

-