കേരളത്തിൽ കോൺഗ്രസ്സ് ഇല്ല പിസി ചാക്കോ രാജിവച്ചു.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി

0

ഡൽഹി :മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. ഡല്‍ഹിയില്‍ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചാക്കോ പാർട്ടി വിടുന്നതായി അറിയിച്ചത്.സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ഏകപക്ഷീയമായാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് തീരുമാനമെടുക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും അത് പ്രകടമായി. എ, ഐ ഗ്രൂപ്പുകളുടെ ഏകോപന സമിതിയായി കോണ്‍ഗ്രസ് മാറി. കേരളത്തില്‍ ഗ്രൂപ്പുകാരനായി ഇരിക്കാനേ കഴിയൂ. കോണ്‍ഗ്രസുകാരനായി ഇരിക്കാന്‍ ആകില്ല- ചാക്കോ കുറ്റപ്പെടുത്തി.

പദവികള്‍ കോണ്‍ഗ്രസ് പങ്കുവയ്ക്കുകയാണ്. ഗ്രൂപ്പുകള്‍ക്ക് ഹൈക്കമാന്‍ഡ് സംരക്ഷണം നല്‍കുകയാണ്. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. ദേശീയ നേതൃത്വം സജീവമല്ല. കോണ്‍ഗ്രസ് സ്വയം ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഇതോടുള്ള പ്രതിഷേധമാണ് എന്റെ രാജി- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ചാക്കോയുടെ നീക്കം.

പി സി ചാക്കോയുടെ വാര്‍ത്തസമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

“കേരളത്തില്‍ കോണ്‍ഗ്രസുകാരനായിരിക്കുക അസാധ്യമാണ്. ഗ്രൂപ്പുകാരനായിരിക്കുക എന്നത് മാത്രമാണ് സാധ്യം. അതാണ് ഇത്തവണത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ടത്. ഐയുടെ സ്ഥാനാര്‍ഥികള്‍ ഇത്ര, എയുടെ ഇത്ര സ്ഥാനാര്‍ഥികള്‍ എന്ന് മാത്രമാണ് നോക്കുന്നത്. വിജയ സാധ്യത, മെറിറ്റ് ഒന്നും മാനദണ്ഡമാകുന്നില്ല. മറ്റ് സാമൂഹ്യമായ അംശങ്ങളൊന്നും പരിഗണിക്കുന്നില്ല. ഗ്രൂപ്പിനാണ് മുന്‍തൂക്കം. അതുകൊണ്ടാണ് കോണ്‍ഗ്രസിനോട് വിട പറയുന്നത്. ഞാന്‍ പല സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തന്ന സഹകരണത്തിനെല്ലാം നന്ദി പറയുന്നു. രണ്ട് വര്‍ഷമായി കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃത്വം സജീവമല്ല. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചു. വര്‍കിങ് കമ്മിറ്റി രാജി പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടും കേട്ടില്ല. നേതൃത്വമില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം. അനാരോഗ്യം അവഗണിച്ച് സോണിയ ഗാന്ധി നയിച്ചു. ഇത്രയും കാലമായിട്ടും ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനായില്ല. ഒരു ഒപ്പിടല്‍ പ്രസ്ഥാനം ശരിയാണെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് വേണമെന്നാണ് നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിയാതെ പോകുന്നത് ബിജെപിയുടെ ശക്തി കൊണ്ടല്ല. കോണ്‍ഗ്രസിന്‍റെ ദൌര്‍ബല്യം കൊണ്ടാണ്. ഒരു നേതൃത്വമില്ലാതെ പോകുന്നത് ദൌര്‍ഭാഗ്യകരമാണ്. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഒരു മാറ്റവുമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജി. എന്‍റെ രാജി കോണ്‍ഗ്രസിന്‍റെ കണ്ണ് തുറപ്പിക്കുമെങ്കില്‍ ചാരിതാര്‍ഥ്യതയുണ്ടാകും. ഈ തീരുമാനം പാര്‍ട്ടിയെ നന്നാക്കാനുള്ള എന്‍റെ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതുകൊണ്ടാണ്. നാളെ ഞാന്‍ എങ്ങോട്ടുപോകുമെന്ന് ആലോചിച്ചിട്ടില്ല. നാളെ എന്തെന്നുള്ള പ്രശ്നം എന്‍റെ മുന്നിലില്ല. നില്‍ക്കുന്ന പാര്‍ട്ടിയില്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നാണ് ആലോചിച്ചത്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി സഹകരിക്കാന്‍ മുന്‍കൈ എടുത്ത ആളാണ് ഞാന്‍. എ കെ ആന്‍റണിയും ഞാനും കൂടിയാണ് 1980ല്‍ ഇഎംഎസിനെ കണ്ടത്. കോണ്‍ഗ്രസില്‍ അന്ന് എതിര്‍പ്പുണ്ടായിരുന്നു. പിന്നീട് രാജീവ് ഗാന്ധിയുടെ കാലത്താണ് കോണ്‍ഗ്രസുകാര്‍ എല്ലാം ഒന്നിക്കണമെന്ന തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ ശരദ് പാവാറിനൊപ്പം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ലാഭനഷ്ടങ്ങള്‍ നോക്കിയല്ല പ്രിന്‍സിപ്പിള്‍സിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ എന്നും എടുത്തിട്ടുള്ളത്. ബിജെപി കേരളത്തില്‍ ഒരു ഘടകമേയല്ല. വര്‍ഗീയ പാര്‍ട്ടികളെ കേരളം അംഗീകരിക്കില്ല”

You might also like

-